കൊല്ലം:തമിഴ്നാട്ടുകാരി വീട്ടമ്മ ഭരണഘടനയുടെ ആമുഖം തുണിയിൽ തുന്നി മലയാളത്തിൽ ആദ്യമായി അക്ഷരം കുറിച്ചു. 50 വർഷമായി കൊല്ലത്തു താമസിക്കുകയാണെങ്കിലും മലയാളം എഴുതാൻ അറിയാതിരുന്ന നാഗർകോവിൽ സ്വദേശി ഉമാറാണിയാണ് (67) കൊച്ചുമക്കൾക്കായി ഈ സ്വാതന്ത്ര്യദിന സമ്മാനം തയ്യാറാക്കിയത്.
എംബ്രോയിഡറിയിൽ അതി വിദഗ്ദ്ധയായ ഉമാറാണി
രണ്ട് മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുമുള്ള ക്രോസ് സ്റ്റിച്ച് തുണിയിലാണ് മലയാളം തുന്നിയത്.
മലയാളം നന്നായി സംസാരിക്കുമെങ്കിലും എഴുതില്ലായിരുന്നു. കൊച്ചുമക്കളായ സായിറാമും സായിനാഥും ചേർന്ന് അതു പഠിപ്പിച്ചു. ഭരണഘടനാ ആമുഖം അവർ പേപ്പറിൽ എഴുതി നൽകി. ഉമാറാണി ചുവപ്പ്, നീല നൂലുകൾ കൊണ്ട് മനോഹരമായി തുന്നിയൊരുക്കി. 25 ദിവസമാണ് വേണ്ടിവന്നത്. തിങ്കഴാഴ്ച രാവിലെ കൊച്ചുമക്കൾക്ക് സമ്മാനിക്കും.
നാഗർകോവിൽ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിൽ പഠിക്കുമ്പോഴാണ് എംബ്രോയിഡറി പരിശീലിച്ചത്.
കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയുടെ ആരാധികയായ ഉമാറാണിക്ക് ഭരണഘടനയുടെ ആമുഖം തുണിയിൽ നെയ്യാൻ പ്രേരണയായതും അദ്ദേഹമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ടി.എം.കൃഷ്ണ ഭരണഘടനയുടെ ആമുഖം കച്ചേരിയിൽ അവതരിപ്പിച്ചിരുന്നു. കച്ചേരി വീഡിയോയിൽ പകർത്തി മകൻ അമ്മയെ കാണിച്ചു.
തുടർന്നാണ് ഭരണഘടനയുടെ മലയാള പരിഭാഷ തുന്നണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. അങ്ങനെ കൊച്ചുമക്കൾ മുത്തശ്ശിയെ മലയാളം പഠിപ്പിച്ചു.
കൊല്ലം ചിന്നക്കടയിലെ ഷൺമുഖ സ്റ്റുഡിയോ ഉടമ രവി സുന്ദർ ഉമാറാണിയെ വിവാഹം കഴിച്ചതോടെയാണ് കാെല്ലത്ത് എത്തിയത്. രവി സുന്ദർ 2017ൽ മരിച്ചു. പ്രാക്കുളം ഗവ. എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ കണ്ണൻ, ഫോട്ടോഗ്രാഫർ നരേന്ദ്രൻ എന്നിവരാണ് മക്കൾ.
വീട്ടുജോലികൾക്കിടയിലും എംബ്രോയിഡറി ജോലികൾ തുടർന്നു. എന്റെ ആദ്യ സൃഷ്ടി ടി.എം.കൃഷ്ണയ്ക്ക് സമർപ്പിക്കുന്നു
ഉമാറാണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |