തിരുവനന്തപുരം:കാര്യത്തിനിടയിൽ ഫലിതം പറയുന്ന എം.എം.മണി കാർട്ടൂണിനോട് അടുത്തപ്പോൾ ഗൗരവക്കാരനായി. കളിയല്ല കറന്റിന്റെ കാര്യം എന്ന പേരിൽ വൈദ്യുതി അവബോധനത്തിനായി കെ.എസ്.ഇ.ബി. നടത്തിയ കാർട്ടൂൺ ക്യാമ്പിന്റെ സമാപനത്തിലാണ് കാണികളുടെ പ്രതീക്ഷകൾ തെറ്റിച്ച് മണിയാശാൻ ഗൗരവത്തിലായത്.
മുൻമന്ത്രി എം.എം.മണിക്ക് പുറമെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും കെ.എസ്.ഇ.ബി.ചെയർമാൻ ഡോ.ബി.അശോകും കാർട്ടൂൺ അക്കാഡമി ചെയർമാൻ കെ.ഉണ്ണികൃഷ്ണനുമാണ് വേദിയിലുണ്ടായിരുന്നത്. സദസിൽ ക്യാമ്പിൽ പങ്കെടുത്ത പതിനെട്ട് കാർട്ടൂണിസ്റ്റുകളും വൈദ്യുതിബോർഡ് ജീവനക്കാരും.
കുപ്രസിദ്ധരെ പ്രസിദ്ധരാക്കുന്ന കലയാണ് കാർട്ടൂണെന്ന എം.എം.മണിയുടെ നിർവ്വചനം കാർട്ടൂണിസ്റ്റുകളെ ഞെട്ടിച്ചു.കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ കാർട്ടൂണും തമാശകളും സഹായിച്ചോ എന്നൊക്കെ ചോദിച്ചിട്ടും എം.എം.മണിയും മന്ത്രി കെ.കൃഷ്ണൻകുട്ടിയും തത്വചിന്താപരമായ മറുപടി തന്നെയാണ് പറഞ്ഞത്. കാർട്ടൂണിസ്റ്റുകൾ വിട്ടില്ല. കെ.കെ. കൃഷ്ണൻകുട്ടി മൂന്ന് കെ. ആണെങ്കിൽ എം.എം.മണി മൂന്ന് എം.ആണ്.ഇതു തമ്മിലൊരു ലൈൻ ബന്ധമുണ്ടെന്ന് പ്രസന്നൻ ആനിക്കാട് പറഞ്ഞു. സംസാരിക്കുമ്പോൾ കൈതിരുമ്മുന്നതും ഷർട്ടിന്റെ മടക്ക് തിരുകികയറ്റുന്നതും ദേഷ്യം വന്നിട്ടാണോ എന്ന സജിയുടെ ചോദ്യത്തിൽ മണിയാശാൻ മനസ് തുറന്നു. ഒന്നും മന:പൂർവ്വമല്ല. കാണുമ്പോൾ മുന്നിലിരിക്കുന്നവരെ ശരിയാക്കി കളയുമെന്നൊക്കെ തോന്നും. അതൊന്നും കാര്യമാക്കണ്ട. എല്ലാവർക്കുമുണ്ടാകും ഇത്തരത്തിൽ ചിലത്.
കാർട്ടൂൺ കണ്ട് ദേഷ്യം വന്നിട്ടുണ്ടോ എന്ന ഷാജി പ്ളാപ്പാറയുടെ ചോദ്യത്തിൽ നിന്ന് നേതാക്കൾ ഒഴിഞ്ഞുമാറി. ഉദ്യോഗസ്ഥരുടെ ഉറപ്പുകൾ കേട്ട് "ഇൗ പുന്നാരമക്കൾ ഇതൊക്കെ ചെയ്യുമോ" എന്ന എം. എം. മണിയുടെ വാക്കുകളിലെ തമാശയും കാര്യവും പറഞ്ഞാണ് കെ.എസ്.ഇ.ബി. ചെയർമാൻ സമാപനചടങ്ങിന് തുടക്കമിട്ടത്. ഇരുനേതാക്കളും പരസ്പരം കാർട്ടൂൺ കരിക്കേച്ചർ കൈമാറിയും ഡ്രോയിംഗ് ബോർഡിൽ കാർട്ടൂൺ വരച്ചുമാണ് പരിപാടി അവസാനിപ്പിച്ചത്. നേതാക്കളുടെ വര കണ്ട് ആർത്തുചിരിച്ചാണ് കാണികൾ സ്ഥലം വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |