പന്മന: വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 98 -ാം മഹാസമാധി വാർഷികം പന്മന ആശ്രമത്തിൽ ഭക്തിനിർഭരമായി സംഘടിപ്പിച്ചു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ചട്ടമ്പിസ്വാമി സമാധിയിലെ പ്രതിമയ്ക്ക് മുന്നിൽ ഭദ്രദീപ പ്രകാശനം നടത്തി.
മഹാസമാധി സമ്മേളനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ചട്ടമ്പിസ്വാമിയുടെ അദ്വൈതപ്രഭ സമൂഹത്തിലെ ജീർണത ഇല്ലാതാക്കിയെന്നും ,നവോത്ഥാന നായകരുടെ പിന്മുറക്കാരെന്ന അവകാശവാദം ഉന്നയിക്കുന്നവർ യഥാർത്ഥ ചരിത്രബോധത്തെ അട്ടിമറിക്കുന്നത് മഹാപാതകമാണെന്നും അദ്ദേഹം പറഞ്ഞു.
മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം മധുപാൽ, തമിഴ്നാട് എൻ.എസ്.എസ് പ്രസിഡന്റ് സി.കെ. വാസുക്കുട്ടൻ, എ.ആർ. ഗിരീഷ് കുമാർ, പന്മന മഞ്ജേഷ് തുടങ്ങിയവർ സംസാരിച്ചു. ശ്രീ വിദ്യാധിരാജ പുരസ്കാരം ഡോ. എ.എം. ഉണ്ണിക്കൃഷ്ണന് സ്വാമി ചിതാനന്ദപുരി സമ്മാനിച്ചു.
മഹാസമ്മേളനത്തിന് ശേഷം പന്മന മനയിൽ ശ്രീബാല ഭട്ടാരക വിലാസം സംസ്കൃത ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സമാധി സ്മാരക മണ്ഡപത്തിൽ നിന്ന് പ്രത്യേക പൂജകൾ നടത്തിയ മഹാസമാധിജ്യോതിസ് സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, ഇടപ്പാവൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി ഗൗരിശാനന്ദ തീർത്ഥപാദർ, ബ്രഹ്മചാരി സജിത് ചൈതന്യ എന്നിവരുടെ നേതൃത്വത്തിൽ പന്മന ആശ്രമത്തിലേക്ക് ഘോഷയാത്രയായി എത്തിച്ചു. തുടർന്ന് ഡോ. വിജയൻ തന്ത്രി, ശിരീഷ് മേക്കാട്, ഡോ. ദേവർമഠം വിഷ്ണു ശർമ്മ, താമരമഠം നാരായൺ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ മഹാസമാധി ദിവ്യമുഹൂർത്തത്തിൽ സമാധിപീഠത്തിൽ ജ്യോതി സമർപ്പണം, കളഭാഭിഷേകം എന്നിവ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |