ഗുരുവായൂർ: രാഷ്ട്രീയത്തിൽ ഇനി ഒന്നിച്ച് നീങ്ങുമെന്ന് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ. മുരളീധരനും. ഗുരുവായൂരിൽ കോൺഗ്രസ് നേതാവ് വി. ബാലറാമിന്റെ രണ്ടാം ചരമ അനുസ്മരണ ചടങ്ങിലായിരുന്നു ഇവരുടെ പ്രഖ്യാപനം.
കോൺഗ്രസിനും സമൂഹത്തിനും നല്ലത് തങ്ങൾ ഒന്നിച്ച് നീങ്ങുന്നതാണെന്ന് തിരിച്ചറിഞ്ഞതായി ചെന്നിത്തല പറഞ്ഞു. മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിർത്തിട്ടുണ്ട്. അത് അന്നത്തെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായിരുന്നു. തങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കുന്ന, വികാരവിചാരങ്ങൾക്കൊപ്പം നീങ്ങുന്ന നേതാവായി അദ്ദേഹത്തെ ജനങ്ങൾ കാണുന്നു. കെ.പി. പി.സി പ്രസിഡന്റായി മുരളീധരൻ വന്നതിൽ എതിർപ്പുണ്ടായിരുന്നയാളാണ് ഞാൻ. എന്നാൽ പ്രസിഡന്റെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം കോൺഗ്രസിന് കൂടുതൽ മഹത്വം നൽകി. കോൺഗ്രസിലേക്ക് തിരിച്ചു വന്നപ്പോൾ സീറ്റ് ചോദിക്കാതിരുന്ന മുരളിക്ക് വട്ടിയൂർക്കാവ് സീറ്റ് നൽകിയത് താനും ഉമ്മൻ ചാണ്ടിയും ചേർന്നെടുത്ത തീരുമാനമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുമായി ഒരുമിച്ച് നീങ്ങാൻ തീരുമാനിച്ചത് ആർക്കും എതിരായിട്ടല്ലെന്ന് പുരസ്‌കാരം സ്വീകരിച്ചുള്ള പ്രസംഗത്തിൽ മുരളീധരൻ പറഞ്ഞു. ഞങ്ങൾ പുറത്തിറങ്ങി നിന്നാൽ ഒരു സ്ഥാനമില്ലെങ്കിലും പത്ത് പേര് കാണാൻ വരും. ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ചിലരെ മനുഷ്യൻ പോയിട്ട് മൃഗം പോലും തിരിഞ്ഞുനോക്കില്ല. സ്വപ്ന പലതും തുറന്ന് പറഞ്ഞിട്ടും കോൺഗ്രസിനത് ഉപയോഗപ്പെടുത്താനായില്ല. ശക്തമായ സമരം നടത്തേണ്ട സമയമാണിപ്പോൾ. എന്നാൽ കോൺഗ്രസുകാർ പുന:സംഘടനയുടെ പിറകിലാണെന്നും മുരളി പറഞ്ഞു. ട്രസ്റ്റ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |