നെടുമ്പാശേരി: പൊതുമേഖലാ കമ്പനികൾ നല്ല നിലയിൽ മുന്നോട്ടുപോയാൽ പുരോഗതിക്ക് ആക്കം കൂട്ടാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പുതിയ പദ്ധതികൾ നിരന്തരം ഏറ്റെടുക്കാനും നിശ്ചിത സമയത്തിന് മുമ്പുതന്നെ പൂർത്തിയാക്കാനും സിയാൽ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്. കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഒട്ടേറെ വികസന പദ്ധതികളാണ് സിയാൽ ഏറ്റെടുത്തത്. യാത്രക്കാരുടെ എണ്ണത്തിൽ 92.66 ശതമാനവും വിമാന സർവീസുകളുടെ എണ്ണത്തിൽ 60.06 ശതമാനവും വളർച്ച കൈവരിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം വർഷത്തിൽ 12.01 ശതമാനം വളർച്ച കൈവരിച്ചെന്നാണ് കേന്ദ്ര ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്ക്. ദേശീയ ശരാശരിക്കു മുകളിലാണിത്. ഹോസ്പിറ്റാലിറ്റി മേഖല 114.03 ശതമാനവും വ്യോമയാന മേഖല 74.94 ശതമാനവും വളർച്ച നേടി. കേരളത്തിൽ ബിസിനസ് മീറ്റ് പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ആവിഷ്കരിക്കാനും സിയാലിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സിയാൽ ഡയറക്ടർ എം.എ. യൂസഫലി,മന്ത്രി കെ. രാജൻ,പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഇ.കെ. ഭരത് ഭൂഷൻ,അരുണ സുന്ദരരാജൻ,എൻ.വി. ജോർജ്, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, അൻവർ സാദത്ത്,റോജി എം. ജോൺ,റെജി മാത്യു,പി.വി. കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |