ക്ലിനിക്കൽ പഠന സൗകര്യം ദേശീയ മെഡിക്കൽ കമ്മിഷന്റെ പരിഗണനയിൽ
തിരുവനന്തപുരം: കൊവിഡ് വ്യാപന ഭീതിയിൽ ചൈന പ്രവേശനം വിലക്കിയതോടെ, ത്രിശങ്കുവിലായത് മൂവായിരം മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ. ചൈനയിൽ വീണ്ടും കൊവിഡ് സ്ഥിതി രൂക്ഷമാവുന്നതും നയതന്ത്ര ദൗത്യങ്ങളോട് ചൈന പ്രതികരിക്കാത്തതും വെല്ലുവിളിയാണ്.
2017മുതൽ 2019വരെ പ്രവേശനം നേടിയ 1500 പേർക്ക് ക്ലിനിക്കൽ പരിശീലനം ലഭ്യമാക്കാൻ രക്ഷിതാക്കൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അവസാനവർഷ വിദ്യാർത്ഥികൾക്കെങ്കിലും ക്ലിനിക്കൽ പഠനത്തിന് സൗകര്യമൊരുക്കുന്നത് കമ്മിഷന്റെ സജീവ പരിഗണനയിലാണെന്നാണ് സൂചന. കോഴ്സ് പൂർത്തിയാക്കിയവർക്ക് ഇവിടത്തെ മെഡിക്കൽ കോളേജുകളിലടക്കം ഇന്റേൺഷിപ്പിന് അനുമതി നൽകിയിരുന്നു.
45 ചൈനീസ് ഗവ.സർവകലാശാലകളിൽ പഠിച്ചിരുന്ന 23,000 വിദ്യാർത്ഥികളെ 2020 മാർച്ചിൽ കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് കേന്ദ്രസർക്കാർ തിരിച്ചെത്തിച്ചിരുന്നു. ഓരോവർഷവും വിസ പുതുക്കുകയാണ് രീതി. കൊവിഡിനു ശേഷം വിസ പുതുക്കിയിട്ടില്ല. അഞ്ചു വർഷ പഠനവും ഒരുവർഷ ഇന്റേൺഷിപ്പുമാണ് ചൈനയിൽ. മൂന്നാംവർഷം മുതലാണ് ക്ലിനിക്കൽ, പ്രാക്ടിക്കൽ പരിശീലനം. ഓൺലൈനായുള്ള തിയറി ക്ലാസുകൾക്ക് ദേശീയ മെഡിക്കൽകമ്മിഷൻ അനുമതി നൽകിയെങ്കിലും, ക്ലിനിക്കൽ, പ്രാക്ടിക്കൽ ക്ലാസുകൾ വിലക്കി.
സംസ്ഥാനത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ പണം നൽകി വിദ്യാർത്ഥികൾ ക്ലിനിക്കൽ പരിശീലനം നേടുന്നുണ്ടെങ്കിലും ഇതിന് മെഡിക്കൽ കമ്മിഷന്റെ അംഗീകാരമില്ല. അംഗീകാരം ലഭിച്ചാൽ മെഡിക്കൽ കോളേജാശുപത്രികളിലും ജില്ലാ, ജനറൽ ആശുപത്രികളിലും പരിശീലനത്തിന് സൗകര്യമൊരുക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. വിദ്യാർത്ഥികൾക്ക് തിരിച്ചുപോകാൻ സാഹചര്യമൊരുക്കാൻ നയതന്ത്രതലത്തിലും തീവ്രശ്രമമുണ്ട്.
അസാധാരണവും നിർബന്ധിതവുമായ സാഹചര്യങ്ങളിൽ മടങ്ങിയെത്തിയവർക്ക് മെഡിക്കൽ കോളേജുകളിലോ അതോടൊപ്പമുള്ള ആശുപത്രികളിലോ ഒരു വർഷത്തെ ഇന്റേൺഷിപ്പോ ,അവശേഷിക്കുന്ന കാലയളവോ സൗജന്യമായി പൂർത്തിയാക്കുന്നതിന് സംസ്ഥാന മെഡിക്കൽ കൗൺസിൽ പ്രൊവിഷണൽ രജിസ്ട്രേഷൻ അനുവദിക്കണമെന്നാണ് ദേശീയ മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശം. രാജ്യത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റൈപ്പന്റും മറ്റു സൗകര്യങ്ങളും ഇവർക്ക് അനുവദിക്കണം.
വിലക്ക് എല്ലാ
രാജ്യത്തുമില്ല
45അന്താരാഷ്ട്ര സർവകലാശാലകളിലെ വിദ്യാർത്ഥികളെയാണ് തിരികെ പ്രവേശിപ്പിക്കാത്തത്. സിംഗപ്പൂർ, മംഗോളിയ, കൊറിയ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രവേശനാനുമതി നൽകി.
മറ്റൊരു വിദേശരാജ്യത്ത് ഇവർക്ക് പഠനം പൂർത്തിയാക്കാൻ നിയമഭേദഗതി വേണ്ടിവരും. മെഡിക്കൽ കമ്മിഷന്റെ നിലപാട് ഡൽഹി ഹൈക്കോടതി തേടിയിട്ടുണ്ട്.
ഇന്ത്യയിൽ പ്രാക്ടിക്കൽ, ക്ലിനിക്കൽ പരിശീലനത്തിന് ചൈനീസ് സർവകലാശാലകൾ അനുമതി നൽകിയെങ്കിലും കേന്ദ്രാനുമതിയായില്ല.
'' മെഡിക്കൽ വിദ്യാർത്ഥികളുടെ കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷന്റെ തീരുമാനം ആവശ്യമാണ്. സർട്ടിഫിക്കറ്റുകളും രേഖകളും കൈമോശം വന്നവർക്ക് അതു വീണ്ടെടുക്കാൻ സാഹചര്യമൊരുക്കും''
-മുഖ്യമന്ത്രി
പിണറായി വിജയൻ
(നിയമസഭയിൽ പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |