■ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിന് സ്‌റ്റേ
■ പ്രായം കണക്കിലെടുത്ത് അറസ്റ്റ് തടഞ്ഞു
കൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമക്കേസിലെ പരാതിക്കാരി പ്രകോപനപരമായി വസ്ത്രം ധരിച്ച സാഹചര്യത്തിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ നിരീക്ഷണം നീതീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവു സ്റ്റേ ചെയ്താണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഇതു വ്യക്തമാക്കിയത്.
മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി തീർപ്പാകുന്നതു വരെയാണ് സ്റ്റേ. സിവിക് ചന്ദ്രന്റെ പ്രായം കണക്കിലെടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞിട്ടുമുണ്ട്. ഹർജി ഓണം അവധിക്കു ശേഷം പരിഗണിക്കാൻ മാറ്റി. സെഷൻസ് കോടതിയിൽ നിന്ന് കേസിന്റെ രേഖകളെല്ലാം ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
2020 ഫെബ്രുവരി എട്ടിലെ സംഭവത്തിൽ 2022 ജൂലായ് 29 നു നൽകിയ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ആഗസ്റ്റ് 12ന് സിവിക് ചന്ദ്രന് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഹർജിയോടൊപ്പം നൽകിയ പരാതിക്കാരിയുടെ ഫോട്ടോകൾ പരിശോധിച്ച ശേഷമാണ് സെഷൻസ് കോടതി അവർ പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നു വ്യക്തമാക്കിയത്.
അപ്രസക്തമായ രേഖകളെ ആശ്രയിച്ചാണ് മുൻകൂർ ജാമ്യം നൽകിയതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് സിംഗിൾബെഞ്ച് പറഞ്ഞു.പട്ടികജാതി സ്ത്രീയെ കടന്നു പിടിച്ചു ചുംബിച്ചെന്ന മറ്റൊരു കേസിലും സിവിക് ചന്ദ്രന് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയും ഹൈക്കോടതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |