കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്തിലെ ഹാർഡ് ഡിസ്ക് മോഷണത്തിന് ശേഷവും കൊച്ചി കപ്പൽശാല അധികൃതർ പാഠം പഠിച്ചില്ലെന്ന് തെളിയിക്കുന്നതാണ് അഫ്ഗാൻ പൗരൻ ഒന്നര വർഷത്തിലധികമായി ഇവിടെ തൊഴിലെടുത്ത സംഭവം. സബ് കോൺട്രാക്ടർ വഴിയെത്തിയ പെയിന്റിംഗ് തൊഴിലാളികളായിരുന്നു വിക്രാന്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ കമ്പ്യൂട്ടറുകളിൽ നിന്ന് ഹാർഡ് ഡിസ്‌കുകൾ മോഷ്ടിച്ചത്. സബ് കോൺട്രാക്ടറിലൂടെ തൊഴിലാളിയെ എടുത്തതിലുണ്ടായ വീഴ്ചയാണ് രാജ്യത്തിന് തന്നെ നാണക്കേടായ കവർച്ചയ്ക്ക് ഇടയാക്കിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അഫ്ഗാൻകാരൻ ഈദ്ഗുലിന് ഇവിടെ ജോലി ചെയ്യാനായതിലൂടെ വീഴ്ച ആവർത്തിക്കുകയായിരുന്നു.
2019 സെപ്തംബർ 17ലാണ് വിക്രാന്തിലെ ഹാർഡ് ഡിസ്ക് മോഷണം പോയത്. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഈദ്ഗുൽ കപ്പൽശാലയിലെത്തുന്നത്. ഈ ഘട്ടത്തിലെല്ലാം പൊലീസ്, ഇന്റലിജൻസ് ബ്യൂറോ, ദേശീയ അന്വേഷണ ഏജൻസി എന്നിവരും വിവിധ രഹസ്യാന്വേഷണ ഏജൻസികളും കപ്പൽശാലയിൽ വിശദ പരിശോധന നടത്തിയിട്ടുണ്ട്. ജീവനക്കാരെയടക്കം ചോദ്യം ചെയ്തു. ഈ പരിശോധനയിലും ഈദ്ഗുൽ ഹാജരാക്കിയത് വ്യാജരേഖയാണെന്ന് കണ്ടെത്താനായില്ല.
പെയിന്റിംഗ് തൊഴിലാളികളായ സുമിത് കുമാർ, ദയാറാം എന്നിവരാണ് വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്‌ക്, റാം, കേബിളുകൾ എന്നിവ മോഷ്ടിച്ചത്. യുദ്ധക്കപ്പലിൽ ഉണ്ടായിരുന്ന 35 കമ്പ്യൂട്ടറുകളിൽ പ്രധാനപ്പെട്ട അഞ്ച് കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്‌കുകളാണ് ഇവർ വിറ്റു പണമുണ്ടാക്കാൻ മോഷ്ടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |