
തിരുവനന്തപുരം: നിലവിലെ എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ധാരണ. വിജയ സാദ്ധ്യത മാത്രം സ്ഥാനാർത്ഥി നിർണയത്തിന് മാനദണ്ഡമാക്കിയാൽ മതിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നിർദ്ദേശിച്ചു.
എം.പിമാർ മത്സരിക്കേണ്ടെന്ന നിർദ്ദേശം മുതിർന്ന നേതാവ് കെ.സി ജോസഫ് മുന്നോട്ടു വച്ചപ്പോൾ സമിതിയില ഭൂരിപക്ഷ അംഗങ്ങളും പിന്തുണച്ചു. പ്രത്യേകിച്ച് ആർക്കെങ്കിലും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കേണ്ടിതില്ലെന്ന അഭിപ്രായവും ഉയർന്നു. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് കെ.മുരളീധരൻ പറഞ്ഞത്. എന്നാൽ കെ.എസ്.ശബരീനാഥിന്റെ കാര്യത്തിൽ ഇളവ് വേണമെന്ന നിർദ്ദേശം ഉയർന്നു.
സാമുദായിക
പ്രാതിനിദ്ധ്യം വേണം
സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക സന്തുലിതാവസ്ഥ പാലിക്കണമെന്ന ആവശ്യം മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം.ഹസൻ ഉന്നയിച്ചു. പരസ്പര സമ്മതമില്ലാതെ ഒരു ഘടകകക്ഷിയുടെയും സീറ്റ് ഏറ്റെടുക്കേണ്ടതില്ലെന്ന തീരുമാനവും യോഗം കൈക്കൊണ്ടു. ഘടകകക്ഷികളുമായുള്ള സീറ്റു വിഭജന ചർച്ച രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് തീരുമാനമെടുക്കാൻ കെ.പി.സി.സി അദ്ധ്യക്ഷനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾ ഇവരുമായി ആശയ വിനിമയം നടത്തും.സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം അംഗീകരിക്കില്ല. പാർട്ടി നേതൃത്വം നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ മാത്രമാവും സ്ഥാനാർത്ഥി നിർണ്ണയത്തിന് ആധാരം.
യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രവർത്തക സമിതി അംഗങ്ങളായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുത്തില്ല.
സീറ്ര് വിഭജനം സംബന്ധിച്ച് ഘടക കക്ഷികളുമായുള്ള ചർച്ചകൾ ഇന്നും നാളെയുമായി അവസാന ഘട്ടത്തിലെത്തും..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |