റായ്പൂർ: കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ഒ.ബി.സി വിഭാഗങ്ങളുടെ ശാക്തീകരണത്തിന് പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കോൺഗ്രസ് റായ്പൂർ പ്ളീനറി സമ്മേളനം പാസാക്കിയ സാമൂഹ്യ നീതി, ശാക്തീകരണ പ്രമേയം വ്യക്തമാക്കുന്നു. ഒ.ബി.സി വിഭാഗങ്ങളിലുള്ളവരുടെ വിദ്യാഭ്യാസ, തൊഴിലവസരങ്ങൾ വിപുലപ്പെടുത്താനും അവർക്ക് എല്ലാ സൗകര്യങ്ങൾ ഒരുക്കാനും മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കും. അവരുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ബഡ്ജറ്റ് വിഹിതം ഏർപ്പെടുത്തും.
ദശവാർഷിക സെൻസസിനൊപ്പം ഗോത്രവിഭാഗങ്ങൾ അടക്കമുള്ളവയുടെ വിവരങ്ങൾ ശേഖരിക്കാൻ സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശവും അന്തസും സംരക്ഷിക്കാൻ, അന്തരിച്ച ഹൈദരാബാദ് സർവകലാശാലാ വിദ്യാർത്ഥി രോഹിത് വെമുലയുടെ പേരിൽ പ്രത്യേക നിയമം കൊണ്ടുവരും. ഈ വിഭാഗങ്ങളുടെ സാമൂഹ്യനീതി നയങ്ങളും നിയമങ്ങളും നടപ്പാക്കുന്നതിലെ പുരോഗതിയും വീഴ്ചകളും വിലയിരുത്താനും അവകാശങ്ങൾ സംരക്ഷിക്കാനും ദേശീയ വികസന കൗൺസിൽ മാതൃകയിൽ ദേശീയ സാമൂഹ്യ നീതി കൗൺസിൽ സ്ഥാപിക്കും. ദേശീയ ന്യൂനപക്ഷ കമ്മിഷനും വനിതാ കമ്മിഷനും ഭരണഘടനാ പദവി നൽകും.
ദുർബല വിഭാഗങ്ങളുടെ ക്ഷേമവും ഉന്നമനവും അവകാശങ്ങളും ഉറപ്പാക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ പ്രമേയത്തിലുണ്ട്. കോൺഗ്രസിന്റെ വിവിധ സമിതികളിൽ പട്ടിക, ഒ.ബി.സി, വനിത, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടന ഭേദഗതിയിലൂടെ പ്ളീനറിയിൽ സംവരണം ഉറപ്പാക്കിയിരുന്നു.
സുപ്രീംകോടതിയിലും
ഹൈക്കോടതിയിലും സംവരണം
സുപ്രീംകോടതി, ഹൈക്കോടതി തുടങ്ങിയ സ്ഥാപനങ്ങളിൽ പട്ടിക, ഒ.ബി.സി
വിഭാഗങ്ങൾക്ക് സംവരണം പരിഗണിക്കും
സാമ്പത്തിക സർവേ മാതൃകയിൽ സാമൂഹിക നീതി റിപ്പോർട്ട് പ്രസിദ്ധീകരിക്കും
പട്ടിക, ഒ.ബി.സി വിഭാഗങ്ങൾക്ക് സ്വകാര്യ സംഘടിത മേഖലയിലെ
ജോലികളിൽ തുല്യത ഉറപ്പാക്കും
33 ശതമാനം വനിത സംവരണ ബിൽ ദുർബല വിഭാഗങ്ങൾക്ക് പ്രയോജനം
ലഭിക്കുന്ന വിധത്തിൽ പാസാകുമെന്ന് ഉറപ്പാക്കും
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി
കേന്ദ്ര ബഡ്ജറ്റിൽ ഒരു വിഹിതം നീക്കിവയ്ക്കും
പാവപ്പെട്ട പട്ടിക വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒഴിവാക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ
ജോലികളിൽ പ്രായപരിധിയിൽ ഇളവ് നൽകും
ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ സുരക്ഷയ്ക്കായി ഭരണഘടനാ ഭേദഗതി
കൈകൊണ്ടുള്ള തോട്ടിപ്പണി പൂർണമായും ഇല്ലാതാക്കും
ഇന്ദിരാഗാന്ധിയുടെ കാലത്ത് നടപ്പാക്കിയ 'ഗരീബി ഹഠാവോ' പരിപാടിയിൽ നിന്ന്
പ്രചോദനം ഉൾക്കൊണ്ട്, സമ്പൂർണ സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കും
ഹസൻ അമൻ കോൺഗ്രസ് പ്ലീനറിയിലെ ബേബി
സായ്കൃഷ്ണ.ആർ.പി
തിരുവനന്തപുരം: പതിനയ്യായിരത്തോളം പേർ പങ്കെടുത്ത കോൺഗ്രസ് പ്ലീനറി സമ്മേളനം ഛത്തീസ്ഗഢിലെ റായ്പൂരിൽ സമാപിച്ചപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി തിളങ്ങിയത് മലയാളിയായ 25 വയസുകാരൻ ഹസൻ അമൻ.
പ്ലീനറയിൽ പങ്കെടുക്കാനുളള അവസരം നേതാക്കൾക്ക് പോലും വർഷങ്ങൾ കാത്തിരുന്നാണ് കിട്ടുന്നതെങ്കിൽ, ജവഹർ ബാൽ മഞ്ചിന്റെ സംഘടനാ ചുമതലയുളള ദേശീയ കോർഡിനേറ്ററായതാണ് ഹസന് അനുഗ്രഹമായത്. കോഴിക്കോട് ഫറോക്ക് പെരവൻകണ്ടി ഹൗസിൽ അബ്ദുൾ റസാഖിന്റെും നുസ്റത്തിന്റെയും മകനായ ഹസൻ ഡൽഹി സർവകലാശല പൊളിക്കറ്റൽ സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. നിർണായക ഭരണഘടനാ ഭേദഗതി ഉൾപ്പെടെ നടത്തിയ പ്ലീനറിയിൽ പങ്കെടുക്കാനായത് അംഗീകാരമായി കാണുന്നുവെന്ന് ഹസൻ കേരളകൗമുദിയോട് പറഞ്ഞു.
പാർട്ടിയിൽ യുവാക്കളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ വലിയ ഊർജമാണ് നൽകുന്നത്. 2024ൽ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുത്ത് കോൺഗ്രസ് നയിക്കുന്ന സർക്കാർ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷയെന്നും ഹസൻ അമൻ പറഞ്ഞു.
ഭാരത് ജോഡോ യാത്രയിൽ ഔദ്യോഗിക യാത്രികൻ അല്ലാതിരുന്നിട്ടും 80 ദിവസം രാഹുലിനൊപ്പം ഹസൻ നടന്നു. ചിക്കൻ പോക്സ് പിടിപെട്ട് നാട്ടിലേയ്ക്ക് മടങ്ങിയതിനാൽ 30 ദിവസത്തോളം പങ്കെടുക്കാനായില്ല. മൂന്നുതവണ രാഹുൽഗാന്ധിയുമായി സംസാരിക്കാൻ അവസരം കിട്ടി. കാശ്മീരിൽ വച്ച് പത്ത് മിനിട്ടോളം ഹസനുമായി സംഘടനാ കാര്യങ്ങൾ രാഹുൽ ചർച്ച ചെയ്തു. ഡിഗ്രി പഠനസമയത്ത് കോൺഗ്രസിന്റെ ഡൽഹി പ്ലീനറിയുടെ സമാപന സമ്മേളനത്തിൽ എൻ.എസ്.യു (ഐ) പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഹസൻ പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തതിന്റെ ആവേശത്തിലാണ് വീട്ടുകാരും ഫറോക്കിലെ കോൺഗ്രസ് പ്രവർത്തകരും. സംഘടനയെ പുനരുജജീവിപ്പിക്കാൻ മുഴുവൻസമയ പ്രവർത്തകനാവുകയാണ് ലക്ഷ്യം.
പത്ത് വയസ് മുതൽ ജവഹർ ബാൽ മഞ്ചിന്റെ ഭാഗമാണ് ഹസൻ അമൻ. 7നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ സംഘടിപ്പിച്ച് ജനാധിപത്യ-മതേതര മൂല്യങ്ങൾ പ്രചരിപ്പിക്കുകയാണ് മഞ്ചിന്റെ ലക്ഷ്യം. 2007 മുതൽ കെ.പി.സി.സിക്ക് കീഴിൽ പ്രവർത്തിച്ച ജവഹർ ബാലജനവേദി ഒന്നരവർഷം മുമ്പാണ് എ.ഐ.സി.സിയുടെ കീഴിലേക്ക് വ്യാപിപ്പിച്ചത്.
കേന്ദ്രത്തിന്റെ സ്വേച്ഛാധിപത്യ
നയങ്ങളെ ചെറുക്കണം: ഖാർഗെ
റായ്പൂർ: കേന്ദ്ര സർക്കാരിന്റെ സ്വേച്ഛാധിപത്യ നയങ്ങളെ നേരിടാൻ ജനങ്ങൾ ശക്തമായ പോരാട്ടം നടത്തേണ്ടി വരുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. മൂന്ന് ദിവസത്തെ പ്ലീനറി സമ്മേളനത്തിന് സമാപനം കുറിച്ച് ജോറ ഗ്രാമത്തിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ ഏകാധിപത്യപരമായാണ്പ്രവർത്തിക്കുന്നത്. പാർലമെന്റിൽ ദരിദ്രർ, പട്ടികവർഗക്കാർ, പട്ടികജാതിക്കാർ, സ്ത്രീകൾ എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സ്വാതന്ത്ര്യമില്ല. തന്റെയും, രാഹുൽ ഗാന്ധിയുടെയും പ്രസംഗം നീക്കം ചെയ്തു. അപകീർത്തികരമായ വാക്കുകളൊന്നും ഉപയോഗിച്ചില്ല. ഒരു വ്യവസായിയെ കുറിച്ച് ചോദിച്ചതിനാണ് നീക്കം ചെയ്തത്. അദാനിയുടെ സമ്പത്ത് 2021നും 2023 നും ഇടയ്ക്ക് 13 മടങ്ങ് വർദ്ധിച്ചു. ഇത് ഏത് മാജിക്കാണെന്ന് പറയണം. അദാനിക്ക് നൽകിയ മന്ത്രം തങ്ങൾക്കും തരണമെന്നും ഖാർഗെ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |