തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള എസ്.എം.എസ് പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക് നൽകിയിട്ടില്ലെന്നും ഏജൻസി നഗരസഭയുടെ സ്വന്തമാണെന്നും വിശദീകരിച്ച് തലസ്ഥാന കോർപ്പറേഷൻ.
പദ്ധതി നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക് വഴി വിട്ട് നൽകിയത് വഴി 67.70ലക്ഷം രൂപയുടെ നഷ്ടമുണ്ടായിയെന്നത് ഉൾപ്പെടെയുള്ള സി.എ.ജിയുടെ കണ്ടെത്തലുകളിന്മേൽ സംസ്ഥാന സർക്കാർ അന്വേഷണ നടപടികളിലേക്ക് കടന്നിരിക്കെയാണ്, കോർപ്പറേഷന്റെ വിശദീകരണം. അതേ സമയം,എച്ച്.ആർ.ഇ.ഡി.സിക്ക് പൊതു വിപണിയെക്കാൾ
ഉയർന്ന വിലയ്ക്ക് അച്ചടി കരാർ നൽകിയത് വഴി കോർപ്പറേഷനുണ്ടായ ഭീമമായ
നഷ്ടത്തെക്കുറിച്ച് അധികൃതർക്ക് മിണ്ടാട്ടമില്ല.
കോർപ്പറേഷൻ കോമ്പൗണ്ടിൽ തന്നെയുള്ള ഹ്യൂമൺ റിസോഴ്സസ് എംപ്ലോയ്മെന്റ് ആൻഡ് ഡെവലപ്മെന്റ് സെന്റർ (എച്ച്.ആർ.ഇ.ഡി.സി) എന്ന സ്വകാര്യ ഏജൻസിക്ക് സംസ്ഥാന സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വലും പദ്ധതിക്കരാറുകൾ സംബന്ധിച്ച മാർഗരേഖകളും കാറ്റിൽ പറത്തി നടത്തിപ്പ് ചുമതല കൈമാറിയെന്നാണ് സി.എ.ജിയുടെ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.ഈ ഏജൻസി കോർപ്പറേഷന്റെ പൂർണനിയന്ത്രണത്തിലാണെന്ന വാദം സി.എ.ജി മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാൽ,
എച്ച്.ആർ.ഇ.ഡി.സി രൂപീകരിച്ചത് സർക്കാരിന്റെ അനുമതിയോടെയാണെന്നാണ് വാദം. ഇത് കോർപ്പറേഷന്റെ സ്വന്തം സ്ഥാപനമാണ്. ഇതിന്റെ ഭരണസമിതിയുടെ ചെയർമാൻ മേയറാണ്. കൗൺസിലർമാരും നഗരസഭാ സെക്രട്ടറിയും ഭരണസമിതിയുടെ ഭാഗമാണ്. ഈ സ്ഥാപനത്തിന് പ്രിന്റിംഗ് നടത്തുന്നതിനുള്ള സർക്കാരിന്റെ അനുമതിയുണ്ട്. നേരത്തേ കോർപ്പറേഷന്റെ പ്രിന്റിംഗ് കരാർ കിട്ടിക്കൊണ്ടിരുന്ന സ്വകാര്യ ഏജൻസി, അത് കിട്ടാതിരുന്നപ്പോൾ പരാതിയുമായി രംഗത്തെത്തിയതാണ് വിവാദത്തിന് പിന്നിലെന്നും കോർപ്പറേഷൻ അധികൃതർ വിശദീകരിച്ചു.
മാർഗരേഖകൾ കാറ്റിൽ
പറത്തിയെന്ന് സി.എ.ജി
■ കരാറിലേർപ്പെട്ടതുൾപ്പെടെ പദ്ധതി രേഖയിൽ മുഴുവൻ വിശദാംശങ്ങളും രേഖപ്പെടുത്തണമെന്ന നിഷ്കർഷ എസ്.എം.എസ് പദ്ധതിയുടെ കാര്യത്തിൽ കോർപ്പറേഷൻ പാലിച്ചില്ല
■മർഗരേഖയനുസരിച്ച് വിഭവ വിനിയോഗത്തിൽ പരമാവധി കാര്യക്ഷമതയും ചെലവ് ചുരുക്കലും വേണം. അനാവശ്യ ചെലവുകൾ തടയണം. ഗുണഭോക്തൃസമിതികൾ അംഗീകൃത സംഘടനകൾ, അക്രഡിറ്റഡ് ഏജൻസികൾ മുതലായവ മുഖേനയുള്ള ഇടപാടുകൾ ടെൻഡർ വഴിയാക്കണം. നടത്തിപ്പ് ഏജൻസിയുമായി ബന്ധപ്പെട്ട നഗരസഭ കരാറൊപ്പിടണം. ഇതൊന്നും പാലിച്ചില്ല.
■2013ലെ സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരം ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള പർച്ചേസുകൾക്ക് ടെൻഡറും പത്ത് ലക്ഷമോ മുകളിലോ വരുന്ന പർച്ചേസുകൾക്ക് ഓപ്പൺ ടെൻഡറും വേണമെന്ന വ്യവസ്ഥയും ലംഘിച്ചു.
സ്ത്രീകൾക്കുള്ള ഫണ്ട് തട്ടിപ്പ് കേസ്:
വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ
മൊഴിയെടുത്ത് തദ്ദേശ വകുപ്പ്
സി.പി. ശ്രീഹർഷൻ
■അന്വേഷണം വിജിലൻസിന് കൈമാറുമെന്ന് തിരു.നഗരസഭ
തിരുവനന്തപുരം: തൊഴിൽരഹിതരായ സ്ത്രീകൾക്ക് ജീവനോപാധി കണ്ടെത്തുന്നതിനുള്ള പദ്ധതിയിലുണ്ടായ വൻ വെട്ടിപ്പ് സി.എ.ജി റിപ്പോർട്ടിലൂടെ വെളിച്ചത്ത് വന്നതിന് പിന്നാലെ, അന്വേഷണം ബലപ്പെടുത്തി തദ്ദേശ വകുപ്പ്
ക്രമക്കേട് സംബന്ധിച്ച അന്വേഷണ കാലയളവിലെ വ്യവസായ വകുപ്പിലെ രണ്ട് നിർവഹണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തദ്ദേശവകുപ്പ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ നേതൃത്വത്തിൽ ഇന്നലെ മൊഴിയെടുത്തു.ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർക്കെതിരെ വകുപ്പുതല നടപടിക്ക് വ്യവസായ ഡയറക്ടറോട് തലസ്ഥാന കോർപ്പറേഷൻ ശുപാർശ ചെയ്തു.
സി.എ.ജി റിപ്പോർട്ട് കേരളകൗമുദി പുറത്തുകൊണ്ടുവന്ന് മൂന്ന് ദിവസം പിന്നിട്ടപ്പോൾ വിഷയത്തിൽ കൈകഴുകൽ വിശദീകരണവുമായി ഇന്നലെ കോർപ്പറേഷൻ രംഗത്തെത്തി.
സംസ്ഥാന പെർഫോമൻസ് ഓഫീസറുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ വിഷയത്തിൽ അന്വേഷണം ബലപ്പെടുത്തിയ സാഹചര്യത്തിൽ കൂടിയാണിത്. കേസ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസിന് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി കോർപ്പറേഷൻ വ്യക്തമാക്കി.
ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ നഗരസഭ വഴി ഒരു സാമ്പത്തികവർഷം 28 പ്രോജക്ടുകളിലായി 7.04 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് കോർപ്പറേഷൻ വിശദീകരിക്കുന്നു. എന്നാൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ഈ ഓഫീസർ ഹാജരാകുന്നത്. അപേക്ഷകർ നൽകുന്ന രേഖകളുടെ പരിശോധന, ബാങ്കുകളുമായുള്ള കത്തിടപാടുകൾ, ഫീൽഡ് പരിശോധന എന്നിവ ഈ ഓഫീസർ ഒറ്റയ്ക്കാണ് നടത്തുന്നത്. നിർവഹണവുമായി ബന്ധപ്പെട്ട് 100 വാർഡുകളിൽ നിന്ന് ലഭിക്കുന്ന 2500ലധികം അപേക്ഷകൾ കൈകാര്യം ചെയ്യാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ സാധിക്കാറില്ല. കൊവിഡ് കാലത്ത് എല്ലാ അപേക്ഷകരെയും നേരിട്ട് വിളിച്ചുവരുത്തി പരിശോധിക്കാനും സാധിച്ചില്ല. വീഴ്ച വരുത്തിയതിന് ഈ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കുകയും ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ വ്യവസായ ഡയറക്ടറോട് നിർദ്ദേശിക്കുകയും ചെയ്തുവെന്നും കോർപ്പറേഷൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |