കൊച്ചി: ഹൈക്കോടതി ജഡ്‌ജിമാർക്ക് നൽകാനായി അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽ നിന്ന് വൻ തുകകൾ വാങ്ങിയതിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നും, മൂന്നു ജഡ്‌ജിമാർക്ക് നൽകാനെന്ന പേരിൽ ഇയാൾ 77 ലക്ഷം രൂപ വാങ്ങിയതായി അഭിഭാഷകരുടെ മൊഴിയുണ്ടെന്നും ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ റിപ്പോർട്ട്.
സൈബിക്കെതിരെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ നൽകിയ പരാതിയിൽ ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശ പ്രകാരം അന്വേഷണം നടത്തി കഴിഞ്ഞ ഡിസംബറിലാണ് വിജിലൻസ് രജിസ്ട്രാർ റിപ്പോർട്ടു നൽകിയത്. റിപ്പോർട്ട് തുടർ നടപടികൾക്കായി ഡി.ജി.പിക്കു കൈമാറിയതോടെയാണ് പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചത്.
ജസ്റ്റിസ് കുഞ്ഞികൃഷ്‌ണനു നൽകാനെന്നു പറഞ്ഞ് 25 ലക്ഷം രൂപയും, ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന് നൽകാനെന്ന പേരിൽ രണ്ടു ലക്ഷം രൂപയും ,ജസ്റ്റിസ് സിയാദ് റഹ്മാനു നൽകാനെന്ന പേരിൽ 50 ലക്ഷം രൂപയും വാങ്ങിയതായി അറിയാമെന്നാണ് ഹൈക്കോടതിയിലെ നാല് അഭിഭാഷകരുടെ മൊഴി. ഇക്കാര്യം പുറത്തു പറഞ്ഞതിന് അഡ്വ. സൈബിയും കൂട്ടുകാരും കോടതി പരിസരത്തു വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഒരു അഭിഭാഷകനും, വിവരം ജസ്റ്റിസ് കുഞ്ഞികൃഷ്‌ണനെയും വിജിലൻസ് രജിസ്ട്രാറെയും അറിയിച്ചതിന് സൈബി തന്നെ ഭീഷണിപ്പെടുത്തിയെന്ന് മറ്റൊരു അഭിഭാഷകനും നൽകിയ മൊഴികളിൽ പറയുന്നു. സിനിമാ നിർമ്മാതാവിനെതിരായ പീഡനക്കേസിൽ ജഡ്ജിക്കു നൽകാനായി സൈബി പണം വാങ്ങിയെന്നും മൊഴിയുണ്ട്.
അഡ്വ. സൈബിയുടെ വിശ്വാസ്യത സംശയകരമാണെന്നും രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു. ധനിക കുടുംബാംഗമല്ലെങ്കിലും ഇപ്പോൾ ആഡംബര ജീവിതമാണ് നയിക്കുന്നത്. ചലച്ചിത്രതാരങ്ങളടക്കമുള്ളവരാണ് കക്ഷികൾ. ജഡ്ജിമാർക്കു നൽകാനെന്ന പേരിൽ ഇയാൾ കക്ഷികളിൽ നിന്ന് പണം വാങ്ങിയ നടപടി ജുഡിഷ്യൽ നടപടികളിലുള്ള ഇടപെടലും നീതി നിർവഹണം തടസപ്പെടുത്തലുമാണ്. ആ നിലയ്ക്ക് സൈബിയുടെ പ്രവർത്തനങ്ങൾ അഭിഭാഷക നിയമത്തിലെ സെക്ഷൻ 35 പ്രകാരമുള്ള ഔദ്യോഗിക പെരുമാറ്റദൂഷ്യത്തിന്റെ പരിധിയിൽ വരും. ജുഡിഷ്യൽ നടപടികളിലുള്ള ഇടപെടൽ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ രണ്ടിലും ഉൾപ്പെടും. ഈ സാഹചര്യത്തിൽ അഡ്വ. സൈബിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗൺസിലിനെ അറിയിക്കുന്നതിലും, ഇയാൾക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിലും തീരുമാനമെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |