കൊച്ചി: സ്കൂളുകൾ തുറക്കുന്നത് സ്വാഗതാർഹമാണെങ്കിലും പ്രൈമറി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികൾ മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തണമെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള യോഗം ആവശ്യപ്പെട്ടു. ചർച്ചകളിൽ അൺ എയ്ഡഡ് മേഖലയായ സി.ബി.എസ്.ഇ സ്‌കൂൾ പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകി.
ക്ലാസുകൾ തുടങ്ങും മുമ്പ് രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങും. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ നടത്തും. സ്‌കൂൾ ബസുകളുടെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 20നകം പൂർത്തിയാക്കണമെന്ന നിർദ്ദേശം പ്രായോഗികമല്ല. ഒന്നരവർഷമായി ഓടാതെ കിടക്കുന്ന 10,000 സ്‌കൂൾ വാഹനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടാൻ കൂടുതൽ സമയം ആവശ്യമാണ്. ഉപയോഗിക്കാതിരുന്ന കാലത്തെ വാഹനനികുതി ഒഴിവാക്കണം. അൺഎയ്ഡഡ് സ്‌കൂളുകളുടെ വാഹനങ്ങളുടെ നികുതി നാലായിരത്തിൽനിന്ന് 20,000 രൂപയാക്കി വർദ്ധിപ്പിച്ചത് പിൻവലിക്കണം. കൗൺസിൽ പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യർ അദ്ധ്യക്ഷനായി. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ ചർച്ചയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |