തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാനുള്ള പോരാട്ടം തുടരവേ, മൂന്നാം തരംഗത്തെ ചെറുക്കാൻ കേരളം തന്ത്രങ്ങൾ ആവിഷ്കരിച്ചു തുടങ്ങി.
രണ്ടുമാസത്തിനുള്ളിൽ മൂന്നാംതരംഗം ഉണ്ടാകുമെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്ന് യുദ്ധകാല അടിസ്ഥാനത്തിലാണ് സംസ്ഥാനം ഒരുങ്ങുന്നത്.
കൂടുതൽ ആശുപത്രികൾ സജ്ജമാക്കിയും വാക്‌സിനേഷന്റെ പരിധിയിൽ വരാത്ത 18വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകിയുമാണ് അടുത്തഘട്ടത്തെ പ്രതിരോധിക്കുക. രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറയ്ക്കുകയാണ് ലക്ഷ്യം. തീവ്രത കുറയ്ക്കാൻ പരമാവധി പേർക്ക് വാക്‌സിൻ ലഭ്യമാക്കണം. ഇത് മുന്നിൽ കണ്ടാണ് 40വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലായ് 15ന് മുമ്പ് ആദ്യഡോസ് നൽകണമെന്ന് മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകിയത്.
വാക്‌സിൻ ആദ്യഡോസെങ്കിലും സ്വീകരിച്ച 60 ശതമാനത്തിലധികം പേരിൽ രോഗബാധയുണ്ടായെങ്കിലും മൂർച്ഛിക്കാതെ ശമിച്ചതായാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. 18വയസിന് മുകളിലുള്ള ഗുരുതരരോഗങ്ങളുള്ളവർക്ക് വാക്‌സിൻ നൽകുന്നുണ്ട്. എന്നാൽ 18ൽ താഴെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാറായിട്ടില്ല. അതിനാൽ മൂന്നാം തരംഗത്തിൽ രോഗബാധിതരാകുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുമെന്ന് കരുതുന്നു. അതിനാൽ പീഡിയാട്രിക്ക് ചികിത്സാ വിഭാഗങ്ങൾ ഐ.സി.യു, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജമാക്കുകയാണ്.
രണ്ടാം തരംഗം
രണ്ടാംതരംഗം പൂർണമായി ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതിനാൽ രോഗികളുടെ എണ്ണത്തിൽ സ്വാഭാവികമായി കുറവ് ഉണ്ടായെന്ന് പറയാനാകില്ല. നിയന്ത്രണങ്ങൾ നീക്കിയാൽ രോഗികളുടെ എണ്ണം കൂടാനാണ് സാധ്യത.
''ലോക്ക് ഡൗണിലൂടെ രോഗവ്യാപനത്തെ പിടിച്ചുനിറുത്തിയിരിക്കുകയാണ്. ഇളവുകൾ വന്നാൽ ജനങ്ങൾ നിയന്ത്രണം പാലിച്ചില്ലെങ്കിൽ സ്ഥിതി മോശമാകും.
-ഡോ.ടി.എസ്.അനീഷ്
അസോസിയേറ്റ് പ്രൊഫസർ
കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം
തിരുവനന്തപുരം മെഡി. കോളേജ്
അധിക നിയന്ത്രണത്തിൽ
വീട്ടിലിരുന്ന് ജനം
തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയ്ക്കാൻ അഞ്ച് ദിവസത്തെ കടുത്ത നിയന്ത്രണമേർപ്പെടുത്തിയതോട ജനം വീടുകളിൽ ഒതുങ്ങി. പൊലീസ് സുരക്ഷാ പരിശോധന ശക്തമാക്കിയും കൂടുതൽ പേരെ ആന്റിജൻ ടെസ്റ്റിനു വിധേയമാക്കിയും രോഗവ്യാപനം തടയാനുള്ള ശ്രമത്തിലാണ്.
അവശ്യ വസ്തുക്കൾ, വ്യവസായ സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ, നിർമാണ സാമഗ്രികൾ എന്നിവ വിൽക്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളുമാണ് പ്രവർത്തിക്കുന്നത്. ഹോട്ടലുകളിൽ പാഴ്സൽ കൗണ്ടറുകൾ മാത്രമാണ്. ബുധനാഴ്ച വരെയാണ് അധിക നിയന്ത്രണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |