ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് കേസുകൾ കൂടി രാജ്യത്തിന് മുഴുവൻ വെല്ലുവിളിയാകുമ്പോൾ സംസ്ഥാന സർക്കാർ മാപ്പിള ലഹളയുടെ വാർഷികം ആഘോഷിക്കുന്ന തിരക്കിലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കൊവിഡിന്റെ കാലത്തുടനീളം വൈകിട്ട് ആറിന് വാർത്താ സമ്മേളനം നടത്തി കരുതലിന്റെ പാഠം പഠിപ്പിച്ച മുഖ്യമന്ത്രി എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി കേരളത്തിലുണ്ടോ. ഉണ്ടെങ്കിൽ സംസ്ഥാനത്തെ സാഹചര്യം അദ്ദേഹം വിശദീകരിക്കണം. ഒാണാഘോഷത്തിന്റെ ഫലമായി എത്രത്തോളം കേസ് ഉണ്ടാകുമെന്നതിന്റെ കണക്ക് പുറത്തുവിട്ട് ജനങ്ങൾക്ക് ആശ്വാസം നൽകണം. അതു നേരിടാനുള്ള സംവിധാനമുണ്ടോ എന്നും അറിയിക്കണം. അലംഭാവം മാറ്റി കൊവിഡ് പ്രതിരോധത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം.
മഹാരാഷ്‌ട്രയും ഡൽഹിയുമെല്ലാം ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് സാധാരണ നില കൈവരിച്ചു കഴിഞ്ഞു. ഒന്നാം വ്യാപന സമയത്ത് കേരളത്തിലെ കാര്യങ്ങൾ വലിയ നേട്ടമായി അവതരിപ്പിച്ചവർ ഇപ്പോൾ മൗനം പാലിക്കുന്നു. കേരളത്തിലെ ഹോം ക്വാറന്റൈൻ സംവിധാനം സമ്പൂർണ പരാജയമാണ്. ആശുപത്രി സൗകര്യം താറുമാറാകുന്നു. സാധാരണ കിടക്കകൾ ലഭിക്കാത്ത സാഹചര്യമുണ്ട്.
അടുത്ത ദിവസങ്ങളിലായി 11ലക്ഷം ഡോസ് വാക്സിനാണ് കേന്ദ്രം നൽകിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ആരോഗ്യ പ്രവർത്തകർ അടക്കം മുന്നണിപ്പോരാളികളുടെ വാക്സിനേഷനിൽ കേരളം പിന്നിലാണെന്ന് ചൂണ്ടിക്കാട്ടിയെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |