തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ ദിവസവും മെഡിക്കൽ സംഘം സന്ദർശിക്കും.
ഇന്നലെ മന്ത്രി വീണാജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ ഉന്നതലയോഗമാണ് തദ്ദേശസ്ഥാപനങ്ങളിലെ ആശുപത്രിയിലെ മെഡിക്കൽ സംഘത്തെ ക്യാമ്പുകളിലേക്ക് നിയോഗിക്കാൻ തീരുമാനിച്ചത്. മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. മഴ തുടരുന്ന ജില്ലകളിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ മാർക്ക് മന്ത്രി നിർദ്ദേശം നൽകി.
കൊവിഡ് ലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാർപ്പിക്കണം. കൊവിഡ് പോസിറ്റീവായവരെ ഡി.സി.സികളിലേക്കോ സി.എഫ്.എൽ.ടി.സികളിലേക്കോ മാറ്റണം. പോസിറ്റീവായവരുടെ കുടുംബാംഗങ്ങളെ പ്രത്യേകമായി നിരീക്ഷിക്കണം. ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാനസികാരോഗ്യം നിലനിറുത്താൻ
വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരും ക്യാമ്പിലുള്ളവരും ഉൾപ്പെടെ മലിനജലവുമായി ബന്ധപ്പെടാൻ സാദ്ധ്യതയുള്ള എല്ലാവർക്കും എലിപ്പനി പ്രതിരോധ ഗുളിക ഡോക്സിസൈക്ലിൻ നൽകാനും നിർദ്ദേശിച്ചു.
ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകും. വീടും പരിസരവും ശുചിയാക്കണം. കിണർ ക്ലോറിനേറ്റ് ചെയ്ത ശേഷമേ വെള്ളം ഉപയോഗിക്കാവൂ. പാമ്പ് കടിയേൽക്കാതിരിക്കാൻ ജാഗ്രത പുലർത്തണം.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, അഡിഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവെയ്‌ലൻസ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |