തിരുവനന്തപുരം: മാസ്കും സാമൂഹ്യ അകലവും ഒഴികെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ ജനജീവിതം സാധരണനിലയിലേക്ക് മടങ്ങിത്തുടങ്ങി. ഹോട്ടലുകളും സിനിമാ തിയേറ്ററുകളും ഇന്നലെ മുതൽ പഴയപോലെ നൂറു ശതമാനം സീറ്റിലും ആളെ പ്രവേശിപ്പിച്ചു തുടങ്ങി. ബീച്ചുകളും പാർക്കുകളും പഴപടിയായി. ഉത്സവപ്പറമ്പുകളും ഉണർന്നതോടെ രണ്ടു വർഷമായി പ്രതിസന്ധിയിലായിരുന്ന കലാകാരന്മാർക്കും പുതുജീവനായി. ചെണ്ട ഉൾപ്പെടെയുള്ള വാദ്യകലാകാരന്മാരും സ്റ്റേജ് കലാപരിപാടികൾ അവതരിപ്പിക്കുന്നവരും തിരക്കിലായി. ഉത്സവകേന്ദ്രങ്ങളിൽ വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ നിരന്നു തുടങ്ങി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ പ്രധാനപ്പെട്ട എല്ലാ മാർക്കറ്റുകളിലും വിപണികളിലും കച്ചവടം കൂടി. വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സ്വദേശികളും വിദേശകളുമായ സന്ദർശകരെത്തുന്നത് വർദ്ധിച്ചതോടെ ടൂറിസം മേഖലയും പുതിയപ്രതീക്ഷയിലാണ്.
മാസ്കും സാമൂഹ്യഅകലവും സ്ക്വയർ ഫീറ്റിൽ 25 പേരെന്ന കണക്കിൽ പൊതുയിടങ്ങളിൽ 1500 പേരെന്ന നിയന്ത്രണവുമാണ് നിലവിലുള്ളത്. നിയന്ത്രണങ്ങൾ മാറിയശേഷം വന്ന പ്രധാന ഉത്സവദിനമായിരുന്നു ഇന്നലെ. സംസ്ഥാനത്തുടനീളം ശിവരാത്രി ആഘോഷം ജനപങ്കാളിത്തത്തോടെ നടന്നു. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം ദർശനത്തിന് തിരക്കേറി. കലാപരിപാടികളും അരങ്ങേറി.
2020 മാർച്ച് പകുതിയോടെയാണ് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയത്. വാർഷിക പരീഷകൾ മാറ്റിവച്ചും സ്കൂളുകൾ അടച്ചുമാണ് ആദ്യ നിയന്ത്രണം. തുടർന്ന് സമസ്തമേഖലയും സ്തംഭിക്കുന്ന ലോക്ക്ഡൗൺ എത്തി. 2021 ജനുവരിൽ വാക്‌സിനേഷൻ ആരംഭിച്ചതിനു പിന്നാലെ നാട് ശുഭപ്രതീക്ഷയിലായി. ഈവർഷം ആദ്യം ഉണ്ടായ മൂന്നാം തരംഗവും നിയന്ത്രണവിധേയമായതോടെയാണ് വിലക്കുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. നാലാം തരംഗത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും കൊവിഡിനെ അതിജീവിച്ച നാട്ടിൽ ഇനിയൊരു അടച്ചുപൂട്ടലുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ജനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |