വോട്ടു ചോർച്ചയിലും സംശയമെന്ന് പാർട്ടി തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച ചില മണ്ഡലങ്ങളിൽ സി.പി.എമ്മിൽ നിന്ന് വേണ്ടത്ര സഹായമുണ്ടായില്ലെന്ന ആരോപണവുമായി സി.പി.ഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഘടകകക്ഷികളുടെ ചില മണ്ഡലങ്ങളിൽ സി.പി.എം പ്രചാരണത്തിൽ വീഴ്‌ച വരുത്തി. സി.പി.എം മത്സരിച്ചയിടങ്ങളിൽ ഘടകകക്ഷികളെ സഹകരിപ്പിച്ചില്ല. ചില മണ്ഡലങ്ങളിലെ വോട്ടു ചോർച്ചയിലും സി.പി.എമ്മിനെ സി.പി.ഐ സംശയിക്കുന്നു..
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട്ട് ഇടതു വോട്ടുകൾ ചോർന്നുവെന്നാണ് കണ്ടെത്തൽ. സി.പി.എമ്മിന് സ്വാധീനമുളള കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ പിന്നിൽ പോയത് ഇതിന് തെളിവാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ജയിച്ച പറവൂരിൽ സി.പി.എം നേതാക്കളുടെ പ്രവർത്തനങ്ങൾ സംശയകരമായിരുന്നു.
ഐ.എൻ.എൽ മത്സരിച്ച കാസർകോട്ട് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാൻ പോലും സി.പി.എമ്മിന് താത്പര്യമില്ലായിരുന്നു. പലയിടത്തും കൂട്ടായ ആലോചനകൾ സി.പി.എം നടത്തിയില്ല. ജി.എസ്.ജയലാൽ ജയിച്ച ചാത്തന്നൂരിൽ ഇടതുമുന്നണി വോട്ട് ബി.ജെ.പിയിലേക്ക് പോയി. ഏറനാട്,വേങ്ങര, അങ്കമാലി മണ്ഡലങ്ങളിൽ ഇടതുമുന്നണിയിൽ ഏകോപനമുണ്ടായില്ല. തൃക്കരിപ്പൂരിൽ ഒരു ദിവസം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൂടിയത്. സി.പി.എമ്മിന് വിജയ സാദ്ധ്യതയുളള മണ്ഡലങ്ങളിൽ സി.പി.ഐയെ പ്രചാരണത്തിന് കൂടെ കൂട്ടിയില്ല. ഉദുമയിൽ സ്ഥാനാർത്ഥിയുടെ പത്ത് ദിവസത്തെ പര്യടനം സി.പി.എം ഒറ്റയ്‌ക്കാണ് നടത്തിയത്. കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിളും ഘടകക്ഷികളെ സഹകരിപ്പിച്ചില്ലെന്ന്സി.പി.ഐ കൗൺസിൽ അംഗീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
കേരള കോൺഗ്രസ് -എം മത്സരിച്ച പാലായിലെയും കടുത്തുരുത്തിലെയും പരാജയങ്ങൾ വ്യക്തിപരമായിരുന്നു. അവർ ഇടതു മുന്നണിയിലേക്ക് വന്നതിന്റെ ഗുണം മുന്നണിയെക്കാൾ ഏറെ അവർക്ക് തന്നെയാണ് കിട്ടിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |