ചാത്തന്നൂർ: ചിറക്കരത്താഴം സ്വദേശി വിജിതയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഭർത്താവ് പുത്തൻകുളം കാവേരിക്കോണം സൗപർണികയിൽ രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് വിജിതയെ വീട്ടിനുള്ളിലെ കുളിമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രതീഷും ബന്ധുവും ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഭർത്താവിന്റെ നിരന്തരമായ മർദ്ദനത്തെ തുടർന്നാണ് വിജിത ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. സംഭവത്തിൽ വനിതാ കമ്മിഷനും കേസെടുത്തിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽപ്പോയ രതീഷിനെ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വൈകിട്ട് ആറ് മണിയോടെ പുത്തൻകുളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രാവിലെ വീട്ടിൽ വഴക്കുണ്ടായെന്നും അമ്മയുടെ മുന്നിലിട്ട് വിജിതയെ മർദ്ദിച്ചെന്നും രതീഷ് പൊലീസിന് മൊഴിനൽകി. തടസം പിടിക്കാനെത്തിയ മകനെ ഉപദ്രവിച്ച് വീടിന് പുറത്താക്കി. ഇതിനിടെ വിജിത കുളിമുറിയിൽ കയറി കതകടച്ചു.
ഏറെനേരം വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് വീടിന്റെ പിൻഭാഗത്ത് ഏണിചാരി കുളിമുറിയുടെ ജനലിന്റെ ഗ്ലാസ് തകർത്താണ് തൂങ്ങാനുപയോഗിച്ച കയർ മുറിച്ചത്. തുടർന്ന് ബന്ധുവിന്റെ സഹായത്തോടെ കതക് തകർത്ത് അകത്തുകയറി വിജിതയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |