കാസർകോട്: അന്താരാഷ്ട്ര ഐ.ടി കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ പല ഭാഗങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവതിയേയും രണ്ടാംഭർത്താവിനേയും ചീമേനി പൊലീസ് ആലപ്പുഴയിൽ നിന്ന് അറസ്റ്റുചെയ്തു. തിരുവനന്തപുരം ആനയറ സ്വദേശി എസ്.ശരണ്യ (28), രണ്ടാം ഭർത്താവ് പാലക്കാട് നെന്മാറ സ്വദേശി മനു (34) എന്നിവരാണ് പിടിയിലായത്. ഇവർ ആലപ്പുഴയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ചീമേനി തിമിരി സ്വദേശിനിയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. മകന് ഒരു അന്താരാഷ്ട്ര കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവരിൽ നിന്ന് പലതവണയായി ഇത്രയധികം രൂപ തട്ടിയെടുത്തത്. അന്വേഷണത്തിൽ ആലപ്പുഴയിലും എറണാകുളത്തുമൊക്കെ ഇത്തരത്തിൽ പലരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി കണ്ടെത്തി. ഇവർ പിടിയിലായ വിവരമറിഞ്ഞ് നിരവധിപേർ പരാതിയുമായി എത്തുന്നുണ്ട്.
അഭിഷേക് എന്ന പേരിൽ ഫേസ് ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് മനു തട്ടിപ്പിന് കളമൊരുക്കിയത്. ഇതിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചവരുമായി ചങ്ങാത്തം കൂടിയശേഷമാണ് ഐ.ടി കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |