
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് കൊച്ചി സർവകലാശാല (കുസാറ്റ്) സിൻഡിക്കേറ്റിലേക്ക് സർക്കാർ നടത്തിയ തിരക്കിട്ട നാമനിർദ്ദേശം വിവാദമാകുന്നു. ഞായറാഴ്ച വൈകിട്ട് പ്രത്യേക ഉത്തരവിറക്കിയാണ് സിൻഡിക്കേറ്റിലെ രണ്ട് സി.പി.എം അംഗങ്ങളെ രാജിവയ്പ്പിച്ച് പകരം രണ്ടുപേരെ നാമനിർദ്ദേശം ചെയ്തത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം തുടങ്ങുന്നതിന് വെറും മൂന്ന് മിനിറ്റ് മുമ്പ്, അതായത് വൈകിട്ട് 3.52-നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സർവകലാശാലയ്ക്ക് ഇ-മെയിൽ വഴി ലഭിച്ചത്. ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനായി അവധി ദിനമായിരുന്നിട്ടും സെക്രട്ടേറിയറ്റിലെ ഓഫീസ് തുറന്ന് പ്രവർത്തിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
കോതമംഗലം മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളേജിലെ അദ്ധ്യാപകനായ ഡോ. വിനോദ് കുമാർ ജേക്കബ്, കുസാറ്റിലെ അദ്ധ്യാപകനായ ഡോ. എ. കൈലാസനാഥ് എന്നിവരെയാണ് സിൻഡിക്കേറ്റിലേക്ക് പുതുതായി നാമനിർദ്ദേശം ചെയ്തത്.
സർക്കാർ ഉത്തരവിൽ സർവകലാശാല മേൽനടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും സിൻഡിക്കേറ്റ് അംഗമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് വൈസ് ചാൻസലറുടെ അനുമതി ആവശ്യമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ഇനി സർവകലാശാല വിജ്ഞാപനം ഇറക്കിയാൽ അത് ചട്ടലംഘനമാകാൻ സാദ്ധ്യതയുണ്ട്.
നിശ്ചിത കാലയളവിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന സർവകലാശാല ഭരണസമിതി അംഗങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മാറ്റി നിയമിക്കുന്നതിലും സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരിക്കെ ആരോപണവിധേയനായ അദ്ധ്യാപകനെ തിരക്കിട്ട് കുസാറ്റിലേക്ക് മാറ്റിയതിലും ദുരൂഹതയുണ്ടെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന് വിട്ടേക്കും
സർക്കാർ ഉത്തരവ് ലഭിച്ചെന്നും തുടർനടപടി തീരുമാനിച്ചിട്ടില്ലെന്നും സർവകലാശാലാ അധികൃതർ കേരളകൗമുദിയോട് പറഞ്ഞു. വിഷയം തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണോയെന്ന് ആലോചിക്കും.
തിര. പ്രഖ്യാപനത്തിന് തൊട്ട്
മുമ്പ് പ്രിൻസിപ്പൽ നിയമനം
സി.എസ്.ഷാലറ്റ്
□ഞായറാഴ്ചയും സജീവമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ് .സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് 113 പേർക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ടാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യത്തിൽ പുതിയ നിയമനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നതിന് തടസമുണ്ടാകുമെന്നതിനാലാണ് ഞായറാഴ്ച അവധി ദിനമായിരുന്നിട്ടും അടിയന്തരമായി നടപടികൾ പൂർത്തിയാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ശുപാർശ പരിഗണിച്ച് 15-നാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഹയർ സെക്കൻഡറി അദ്ധ്യാപകരിൽ നിന്ന് 77 പേർക്കും ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരിൽ നിന്ന് 36 പേർക്കുമാണ് പ്രിൻസിപ്പൽമാരായി പ്രൊമോഷൻ .പുതുതായി നിയമിതരാകുന്നവർക്ക് 63,700 രൂപ മുതൽ 1,23,700 രൂപ വരെയുള്ള ഉയർന്ന ശമ്പള നിരക്കിലായിരിക്കും നിയമനം. നിലവിലുള്ള ഒഴിവുകൾക്ക് പുറമെ, വരും മാസങ്ങളിൽ (ഏപ്രിൽ, മേയ്, ജൂൺ) വിരമിക്കൽ മൂലം ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അദ്ധ്യാപകരെ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. രണ്ട് അദ്ധ്യാപകരെഒഴിവാക്കിഡി.പി.സി തയ്യാറാക്കിയ പ്രാഥമിക പട്ടികയിൽ ആവശ്യമായ അദ്ധ്യാപന പരിചയമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഹെഡ്മാസ്റ്റർമാരെ (ശശിധരൻ പിള്ള, ജെ.എം. ഫ്രീഡ മേരി) അവസാന നിമിഷം ഒഴിവാക്കി. ഇവരുടെ കാര്യത്തിൽ സർക്കാർ പിന്നീട് വിശദമായ പരിശോധന നടത്തി തീരുമാനമെടുക്കും. കന്നഡ, സംസ്കൃതം എന്നീ വിഷയങ്ങളിൽ നിലവിൽ ഒഴിവുകൾ ഇല്ലാത്തതിനാൽ ഈ വിഭാഗത്തിൽപ്പെട്ടവർക്കുള്ള പ്രത്യേക ഉത്തരവ് പുറത്തിറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |