അഭിമുഖത്തിന് 20ൽ 19
തിരുവനന്തപുരം: എം.ജി സർവകലാശാലാ പി.വി.സി ഡോ.സി.ടി അരവിന്ദകുമാർ നൽകിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി കുസാറ്റിലെ പ്രൊഫസർ അഭിമുഖത്തിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ ഭാര്യ ഡോ.ഉഷയ്ക്ക് ലഭിച്ചത് 20ൽ 19 മാർക്ക്. വർഷങ്ങളുടെ സർവീസും മികച്ച അക്കാഡമിക് യോഗ്യതയുള്ളവരെയുമൊക്കെ പിന്തള്ളിയാണ് എം.ജിയിൽ ഗസ്റ്റ് അദ്ധ്യാപിക മാത്രമായ ഉഷയ്ക്ക് കുസാറ്റ് വി.സി അദ്ധ്യക്ഷനായ അഭിമുഖ സമിതി ഒന്നാം റാങ്ക് നൽകിയത്. യു.ജി.സി ചട്ടപ്രകാരം ഗസ്റ്റ് അദ്ധ്യാപനം അദ്ധ്യാപന പരിചയമല്ല.
20ൽ പരമാവധി 14 മാർക്ക് നൽകാൻ പി.എസ്.സി വ്യവസ്ഥയുള്ളപ്പോഴാണിത്. മറ്റ് വാഴ്സിറ്റികൾ പി.എസ്.സി വ്യവസ്ഥയാണ് പിന്തുടരുന്നത്. ഉഷയ്ക്ക് അക്കാഡമിക് യോഗ്യതയ്ക്ക് 20ൽ പത്തും ഗവേഷണ പ്രസിദ്ധീകരണത്തിന് 40ൽ 40ഉം ഡൊമൈൻ നോളഡ്ജിന് 15ൽ 15ഉം അദ്ധ്യാപന സ്കില്ലിന് 5ൽ നാലും അഭിമുഖത്തിന് 19 മാർക്കുമടക്കം 88 സ്കോറാണ് ലഭിച്ചത്. 21വർഷം സർവീസുള്ള കുസാറ്റിലെ പരിസ്ഥിതി പഠനവകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ശിവാനന്ദൻ ആചാരിക്ക് അഭിമുഖത്തിന് നൽകിയത് 16 മാർക്ക്. കൂടുതൽ അക്കാഡമിക് യോഗ്യതയുള്ള സോണി സി. ജോർജിന് നൽകിയത് അഞ്ചും.
പി.വി.സി അരവിന്ദകുമാറുമായി ചേർന്ന് പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളും വിലയിരുത്തി ഈയിനത്തിൽ മുഴുവൻ മാർക്കും ഉഷയ്ക്ക് നൽകി. വിവരാവകാശ നിയമപ്രകാരം അഭിമുഖത്തിന്റെ മാർക്ക് ലിസ്റ്റ് പുറത്തായപ്പോഴാണ് ഇക്കാര്യമറിഞ്ഞത്. എം.ജിയിലെ എൻവയോൺമെന്റ് സയൻസ് വകുപ്പിന്റെ ഡയറക്ടർ കൂടിയായ അരവിന്ദകുമാർ സ്വന്തം വകുപ്പിലെ പ്രോജക്ടുകളിൽ താത്കാലിക നിയമനം നൽകിയാണ് ഭാര്യയ്‌ക്ക് പ്രവൃത്തി പരിചയം ഒരുക്കിയത്.
ന്യായീകരിച്ച് മന്ത്രി
ഡോ.ഉഷയെ നിയമിച്ചത് അവരുടെ ഗവേഷണത്തിലെ മികവ് പരിഗണിച്ചാണെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. അഭിമുഖ സമിതിയിൽ പ്രഗത്ഭരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |