തിരുവനന്തപുരം: തിരുവല്ലത്ത് കസ്റ്റഡിയിൽ മരിച്ച സുരേഷിന്റെ പോസ്റ്റുമോർട്ടത്തിൽ ഗുരുതരമായ പരിക്കുകളേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതോടെ, മരണകാരണമായ ഹൃദയാഘാതത്തിന് ഇടയാക്കിയത് കസ്റ്റഡി മർദ്ദനമാണെന്ന് വ്യക്തമായി. ചെറുതും വലുതുമായ ഒരു ഡസനോളം പരിക്കുകളാണ് ആന്തരികമായി കണ്ടെത്തിയത്. അതേസമയം, സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടേക്കും.
ലാത്തികൊണ്ട് മർദ്ദിച്ചെന്നായിരുന്നു സുരേഷിനൊപ്പം കസ്റ്റഡിയിലെടുത്ത നാലുപേരുടെ ആദ്യമൊഴി. ഇതു മാറ്റിപ്പറയിക്കാൻ നീക്കമുണ്ട്. കസ്റ്റഡിമർദ്ദനത്തിലെല്ലാം ഈ അടവ് പതിവാണ്.
കഴിഞ്ഞ 28നാണ് തിരുവല്ലം നെല്ലിയോട് മേലേചരുവിള പുത്തൻ വീട്ടിൽ സി.പ്രഭാകരന്റെയും സുധയുടെയും മകൻ സുരേഷ് (40) മരിച്ചത്. സുരേഷിന്റെ ഇരുകാലുകളുടെയും കാൽമുട്ടുകൾക്ക് മുകളിലും തുടയിലും കഴുത്തിന്റെ വലതുവശത്ത്താടിയെല്ലിനു താഴെയും കഴുത്തിന് മുമ്പിൽ ഇടതുവശത്തും ചതഞ്ഞ നിലയിലാണ് തോളിനു താഴെ ഇടതു കൈയുടെ പിൻഭാഗം,മുതുകിൽ മുകളിലും താഴെയും ഇടത്തും വലത്തുമായി ആറിടങ്ങളിലും ചതവുണ്ട്. ബൂട്ടിട്ട് ചവിട്ടുകയോ ഇടിക്കുകയോ ലാത്തി പോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഉരുട്ടുകയോ ചെയ്താൽ സംഭവിക്കുന്ന വിധത്തിലുള്ള ചതവുകളാണ് ഇവയെന്നാണ് കരുതുന്നത്. കേസിൽ
ഉദയകുമാറിനെ ഫോർട്ട് സ്റ്റേഷനിൽ ഉരുട്ടിക്കൊന്നശേഷം വാഹനമിടിച്ചതാണെന്നും രാജ്കുമാറിനെ നെടുങ്കണ്ടം സ്റ്റേഷനിലെ വിശ്രമമുറിയിൽ ക്രൂരമായ മൂന്നാംമുറയ്ക്ക് വിധേയമാക്കി കൊന്നശേഷം ന്യൂമോണിയയാണെന്നും വരുത്തിതീർക്കാൻ ശ്രമിച്ചിരുന്നു.
ഉദയകുമാറിനെ ആളുമാറിയല്ല പിടിച്ചതെന്ന് വരുത്താൻ മോഷണക്കേസെടുത്തശേഷം രേഖകൾ കത്തിച്ചുകളഞ്ഞും പണമൊഴുക്കി സാക്ഷികളെ കൂറുമാറ്റിയിട്ടും സി.ബി.ഐ കേസിൽ രണ്ട് പൊലീസുകാർക്ക് വധശിക്ഷ കിട്ടി. നെടുങ്കണ്ടത്ത് സി.സി.ടി.വി ഓഫാക്കുകയും ശാസ്ത്രീയതെളിവുകൾ കിട്ടാതിരിക്കാൻ മൃതദേഹം മോർച്ചറിയിലേക്ക് മാറ്രുന്നത് വൈകിപ്പിക്കുകയും ചെയ്തു.എന്നിട്ടും 9 പൊലീസുകാർക്കെതിരെ സി.ബി.ഐ കുറ്റപത്രം നൽകി.
ലോക്കപ്പിലെ മരണങ്ങൾ
ഉദയകുമാർ
2005ൽ ഉരുട്ടിക്കൊന്നശേഷം വാഹനാപകടമെന്നാണ് അമ്മയെ പൊലീസ് അറിയിച്ചത്. 13വർഷത്തിനുശേഷം സത്യംതെളിഞ്ഞു.
രാജേന്ദ്രൻ
കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ 2005ഏപ്രിൽ ആറിന് ചോദ്യംചെയ്യലിനിടെ മർദ്ദനമേറ്റ് മരിച്ചു. മോഷണക്കുറ്റമാരോപിച്ചാണ് പിടികൂടിയത്. രണ്ട് പൊലീസുകാർക്ക് ജീവപര്യന്തം കിട്ടി.
സമ്പത്ത്
പുത്തൂർ ഷീലാവധക്കേസിൽ കസ്റ്റഡിയിലിരിക്കേ 2010മാർച്ചിൽ മലമ്പുഴയിലെ കോട്ടേജിലെ മൂന്നാംമുറയിൽ കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്യാൻ വാറണ്ടുവാങ്ങിയശേഷം രണ്ട്ഐ.പി.എസുകാരെ സി.ബി.ഐ ഒഴിവാക്കി. പൊലീസുദ്യോഗസ്ഥരെമാത്രം പ്രതിയാക്കി.
ശ്രീജീവ്
പൊലീസുകാരന്റെ ബന്ധുവിനെ പ്രണയിച്ചതിന് കള്ളക്കേസിൽ പാറശാലയിൽ കസ്റ്റഡിയിലെടുത്തു. 2014മേയിലാണ് മരിച്ചത്. സി.ബി.ഐ അന്വേഷിക്കുന്നു.
അബ്ദുൾ ലത്തീഫ്
ടയർമോഷണപരാതിയിൽ 2016ൽ വണ്ടൂർ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ലത്തീഫിനെ പിന്നീട് സ്റ്റേഷനിലെ ടോയ്‌ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കാളിമുത്തു
മോഷണക്കേസിൽ തലശേരിപൊലീസ് 2016ൽ കസ്റ്റഡിയിലെടുത്തു. രണ്ടുദിവസത്തിനുശേഷം ലോക്കപ്പിൽ മരിച്ചു. നാട്ടുകാർ മർദ്ദിച്ചതാണ് മരണകാരണമെന്ന് പൊലീസ്.
ശ്രീജിത്ത്
വാരാപ്പുഴയിൽ 2018ൽ ആളുമാറി സ്പെഷ്യൽസ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ബൂട്ടിന് ചവിട്ടേറ്റ് കുടൽമാല മുറിഞ്ഞാണ് കൊല്ലപ്പെട്ടത്. 11പൊലീസുകാർ പ്രതികൾ.
നവാസ്
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് 2019ൽ മണർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്കപ്പിൽ മരിച്ചു. രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
രാജ്കുമാർ
സാമ്പത്തിക തട്ടിപ്പിൽ പിടികൂടി. ശരീരത്തിൽ 32മുറിവുകൾ. തുടകളിലെ പേശികൾ ചതഞ്ഞു. കാൽവെള്ളയിൽ ഭാരമുള്ള വസ്തുകൊണ്ടടിച്ചു, കാൽവിരലുകളുടെ അസ്ഥി തകർന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |