തിരുവനന്തപുരം: ഗുണ്ടകൾക്കും ലഹരിമാഫിയയ്ക്കുമെതിരായി ഓപ്പറേഷൻ ആഗ്, ഓപ്പറേഷൻ- ഡി എന്നീ പേരുകളിൽ പൊലീസ് നടത്തുന്ന ഓപ്പറേഷനുകളിൽ ഇന്നലെ 248 പേർ അറസ്റ്റിലായി. 53പേരെ കരുതൽ തടങ്കലിലാക്കി. സ്ഥിരം കുറ്റവാളികളായ 90പേരെയും വാറണ്ട് പ്രതികളായ 153പേരെയും അറസ്റ്റ് ചെയ്തു. അഞ്ചു പേർക്കെതിരെ ഗുണ്ടാനിയമം ചുമത്തി. എസ്.പിമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ ഗുണ്ടാവേട്ട തുടരുകയാണ്. കേരളകൗമുദി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച 'ഗുണ്ടകൾക്കുമീതെ പറക്കാതെ പൊലീസ് ' റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
പൊലീസ് മേധാവി ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഐ.ജി, ഡി.ഐ.ജി, പൊലീസ് മേധാവിമരോട് ഡി.ജി.പി നിർദ്ദേശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ അടിയന്തര നടപടിയെടുക്കണം. ഗുരുതര കുറ്റകൃത്യങ്ങളടക്കം സെൻസേഷണൽ കേസുകളിൽ ജില്ല പൊലീസ് മേധാവിമാരുടെ മേൽനോട്ടമുണ്ടാവണം. പ്രതികളെ ഉടൻ പിടികൂടണം.
സൈബർ നിരീക്ഷണം
സൈബർ നിരീക്ഷണം ശക്തമാക്കും. സമൂഹമാദ്ധ്യമങ്ങളിലൂടെ ലഹരിയിടപാട് നടത്തുന്നവർക്കെതിരെയും ലഹരി ഉപയോഗിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തും. ഔദ്യോഗിക സന്ദേശങ്ങളിൽ ഉടൻ നടപടിയെടുക്കുന്നോയെന്ന് ജില്ല പൊലീസ് മേധാവിമാർ പരിശോധിക്കും. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള ഗതാഗത ക്രമീകരണം, ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിലെ അനിഷ്ടസംഭവങ്ങളൊഴിവാക്കൽ എന്നിവ ശക്തമാക്കാനും ഡി.ജി.പി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |