ന്യൂഡൽഹി: ജഹാംഗീർപുരിയിൽ നടന്ന ഒഴിപ്പിക്കൽ സാധാരണ നടപടിക്രമം മാത്രമാണെന്നും ഒരു സമുദായത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. ഒഴിപ്പിക്കലിൽ വീടുകളോ കടകളോ പൊളിച്ചുനീക്കിയിട്ടില്ലെന്നും നോർത്ത് ഡി.എം.സി കമ്മിഷണർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞു.സുപ്രീം കോടതിയുടെ തൽസ്ഥിതി ഉത്തരവ് വന്നശേഷം ഒഴിപ്പിക്കൽ നിറുത്തിവച്ചു. ഇതിനുശേഷം അവശിഷ്ടങ്ങൾ നീക്കുക മാത്രമാണ് ചെയ്തത്. ഇത് കോടതിയലക്ഷ്യ നടപടിക്ക് കാരണമാകുന്നില്ല.
പൊതുവഴികളിൽ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ അടിസ്ഥാനമാക്കിയാണ് മുഴുവൻ നടപടികളും സ്വീകരിച്ചത്. കൈയേറ്റം ഒഴിപ്പിക്കുന്നത് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചാണെന്ന ആരോപണം ഹർജിക്കാരന്റെ അടിസ്ഥാനരഹിതമായ അവകാശവാദമാണെന്നും സത്യവാങ്‌മൂലത്തിൽ ചൂണ്ടിക്കാട്ടി.
ഇസ്ലാമിക പണ്ഡിത സംഘടനയായ ജമാഅത്ത് ഉലമ - ഇ- ഹിന്ദ്, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എന്നിവർ സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടിരുന്നു. ഈ ഹർജികളിലാണ് കോർപ്പറേഷൻ സത്യവാങ്‌മൂലം സമർപ്പിച്ചത്. ഹർജികൾ വേനലവധിക്കുശേഷം വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |