പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുളള ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ അഞ്ച് മുതൽ ഇരുപത് ശതമാനം വരെ വർദ്ധിപ്പിക്കും. ഇതിന്റെ റിപ്പോർട്ട് ബോർഡ് തയ്യാറാക്കി ഹൈക്കോടതിയിൽ സമർപ്പിച്ചു. കോടതി അനുകൂലിച്ചാൽ ചിങ്ങമാസം മുതൽ വർദ്ധന നിലവിൽ വരും.
കൊവിഡിനെ തുടർന്ന് വരുമാനമില്ലാതെ ബോർഡ് വലിയ സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് വഴിപാട് നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. 10 രൂപയുടെ നെയ്യഭിഷേകം മുതൽ 75000 രൂപയുടെ പടിപൂജ വരെ 57 വഴിപാടിനങ്ങൾ ശബരിമലയിലുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ശബരിമല ഉൾപ്പെടെ 74 ക്ഷേത്രങ്ങളിൽ ഒാൺലൈൻ വഴിപാടുകളാണ് നടക്കുന്നത്. വഴിപാടിനത്തിൽ ശബരിമലയിൽ നിന്നാണ് കുറച്ചെങ്കിലും വരുമാനം ലഭിക്കുന്നത്.
ബോർഡ്. ജീവനക്കാരുടെ ശമ്പളത്തിനും മറ്റും പണം കണ്ടെത്താനാവുന്നില്ല. സർക്കാർ പലപ്പോഴായി നൂറ് കോടി നൽകി. ക്ഷേത്രങ്ങളിൽ കൂടുതൽ ഭക്തരെത്തിയാലേ പ്രതിസന്ധി മറികടക്കാനാകൂ. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ഉടനെങ്ങും അത് സാധ്യമാകില്ല.
അതേസമയം, അഞ്ച് വർഷം കൂടുമ്പോഴുണ്ടാകുന്ന സ്വാഭാവിക നിരക്ക് വർദ്ധനയ്ക്കാണ് ഹൈക്കോടതിയുടെ അനുമതി ചോദിച്ചിരിക്കുന്നതെന്ന് ബോർഡ് അധികൃതർ പറയുന്നു. അപ്പം ഒരു പാക്കറ്റിന് 35 രൂപയാണ് ഇപ്പോഴത്തെ വില. ഇത് 50 രൂപയാകും. 80 രൂപയുടെ അരവണ വില 100 രൂപയാകും. ശബരിമലയിൽ ഇത്തവണത്തെ നിറപുത്തരിക്ക് നെൽക്കതിർ സന്നിധാനത്തിന് സമീപം വിളിയിച്ചത് ഉപയോഗിക്കും. 16നാണ് നിറപുത്തരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |