തിരുവനന്തപുരം: മുഖ്യമന്ത്രി ആവർത്തിച്ച് താക്കീത് നൽകിയിട്ടും നന്നാവില്ലെന്ന വാശിയോടെ വീഴ്ചകളിൽ നിന്ന് വീഴ്ചകളിലേക്ക് പൊലീസ് കൂപ്പുകുത്തുന്നതിനിടെ, ഡി.ജി.പി അനിൽകാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ജില്ലാ പൊലീസ് മേധാവിമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗം നാളെ
രാവിലെ പത്തുമുതൽ പൊലീസ് ആസ്ഥാനത്ത് ചേരും. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുണ്ടായതോടെ, മുഖ്യമന്ത്റി പിണറായി വിജയൻ ഒക്ടോബറിൽ ഡി.ജി.പി മുതൽ എസ്.എച്ച്.ഒ വരെയുള്ളവരുടെ യോഗം വിളിച്ചെങ്കിലും ഒരുമാറ്റവുമുണ്ടായില്ല.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പരാതികളിൽ കേസെടുക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ പ്രതികളുമായി പൊലീസ് ഒത്തുതീർപ്പുണ്ടാക്കുന്നതാണ് ഏറെ നാണക്കേടായത്. ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് സി.ഐയുടെ പേരെഴുതി വച്ചാണ്. പ്റതിപക്ഷം സമരവുമായി രംഗത്തെത്തിയതോടെയാണ് സി.ഐയെ സസ്പെൻഡ് ചെയ്തത്. മുൻമിസ് കേരള അടക്കമുള്ള രണ്ട് യുവതികൾ വാഹനം അപകടത്തിൽപ്പെട്ട് മരിച്ച കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സംശയനിഴലിലാണ്. ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ദളിത് ബാലികയെ മോഷണക്കുറ്റമാരോപിച്ച് നടുറോഡിൽ വിചാരണ ചെയ്തത്, മോൺസൺ കേസ്, തുടങ്ങിയവയിലൊക്കെ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനമേറ്റു. മോൻസൺ കേസിൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിനെതിരെ രൂക്ഷമായാണ് ഹൈക്കോടതി പ്രതികരിച്ചത്. പോക്‌സോ കേസുകളിൽ അടക്കം പൊലീസ് നിയമവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. പൊലീസ് മേധാവിയായി അനിൽകാന്തിന്റെ കാലാവധി നീട്ടി നൽകിയ ശേഷം ചേരുന്ന ആദ്യ ഉന്നതതല യോഗമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |