കൊച്ചി: പൊതുജനത്തെ പൊറുതിമുട്ടിച്ച് ഡീസൽ വിലയും സെഞ്ച്വറിയിലേക്ക്. തിരുവനന്തപുരത്ത് 37 പൈസ വർദ്ധിച്ച് വില 99.09 രൂപയായി. വില 100 രൂപ കടക്കാൻ ഇനി 91 പൈസയുടെ അകലം മാത്രം. ഈമാസം ഇതുവരെ ഡീസൽവില വർദ്ധന 2.38 രൂപയാണ്.
31 പൈസ വർദ്ധിച്ച് പെട്രോൾ വില 105.79 രൂപയായിട്ടുണ്ട്. ഈമാസം മാത്രം പെട്രോളിന് 1.91 രൂപ കൂടി. രാജസ്ഥാനിൽ പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഗംഗാനഗർ ജില്ലയിലാണ് ഇന്ത്യയിൽ ഇന്ധനത്തിന് ഏറ്റവും ഉയർന്ന വില - പെട്രോളിന് 115.55 രൂപ; ഡീസലിന് 106.10 രൂപ.
കൊവിഡ് പ്രതിസന്ധിക്കിടെ പെട്രോളിന് കൂടിയത് 32.8 രൂപയാണ്; ഡീസലിന് 31.9 രൂപയും. കഴിഞ്ഞവർഷം ജൂണിൽ പെട്രോളിന് 72.99 രൂപയും ഡീസലിന് 67.19 രൂപയുമായിരുന്നു വില.
ക്രൂഡോയിൽ കത്തുന്നു
മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ബാരലിന് 80 ഡോളർ ഭേദിച്ച് ക്രൂഡോയിൽ വില കുതിക്കുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് ഇന്നലെ 83.24 ഡോളറിലെത്തി. ഡബ്ള്യു.ടി.ഐ ക്രൂഡ് വില ബാരലിന് 79.54 ഡോളർ.
ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാണിത്. ഇന്ത്യയുടെ വാങ്ങൽവില 80.75 ഡോളറായിട്ടുണ്ട്. 2020 ഒക്‌ടോബറിൽ ഇത് 41 ഡോളറായിരുന്നു.
ശീതകാലത്ത് യൂറോപ്യൻ രാജ്യങ്ങളിലും കൽക്കരി ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ, ചൈന അടക്കമുള്ള ഒട്ടേറെ ഏഷ്യൻ രാജ്യങ്ങളിലും ക്രൂഡോയിൽ ഡിമാൻഡ് കുത്തനെ കൂടിയിട്ടുണ്ട്.
ഉത്‌പാദനം കൂട്ടാൻ സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് പ്ളസ് കൂട്ടായ്‌മ തയ്യാറായിട്ടില്ല. ഇതാണ്, വിലക്കുതിപ്പിന് മുഖ്യകാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |