തിരുവനന്തപുരം: ഓൺലൈൻ ഗെയിമുകളുടെ മരണക്കെണിയിൽ നിന്ന് വിദ്യാർത്ഥികളെയും യുവാക്കളെയും രക്ഷിക്കാൻ ഡിജിറ്റൽ ഡി-അഡിക്‌ഷൻ കേന്ദ്രങ്ങൾ തുറന്ന് പൊലീസ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ. പിന്നീട് എല്ലാ ജില്ലകളിലുമുണ്ടാവും. ഗെയിമുകൾക്ക് അടിമകളായവർക്ക് കൗൺസലിംഗും തെറാപ്പിയും വിദഗ്ദ്ധോപദേശവും നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ദൗത്യം.
വിദ്യാർത്ഥികളടക്കം ഇരുപതിലേറപ്പേർ ഓൺലൈനിൽ ചൂതുകളിച്ച് കടംകയറി ജീവനൊടുക്കിയിട്ടുണ്ട്. ഇതേപ്പറ്റി 'കേരളകൗമുദി' നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.
2021ഫെബ്രുവരിയിൽ സർക്കാർ ഓൺലൈൻ റമ്മി നിരോധിച്ചെങ്കിലും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഡിജിറ്റൽ ഡി-അഡിക്ഷൻ കേന്ദ്രം
സൈക്കോളജിസ്റ്റും ഒരു ജീവനക്കാരനും.
സൈക്കോളജിസ്റ്റിന് 36,000രൂപയും സഹായിക്ക് 20,000രൂപയും മാസ ശമ്പളം.
കുട്ടികൾക്ക് കൗൺസലിംഗ്
സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം സംബന്ധിച്ച ക്ലാസുകൾ
ഗെയിമുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സ്‌കൂളുകളിൽ കാമ്പെയിനുകൾ
ഗെയിമുകൾക്ക് അടിമയായ കുട്ടികളുടെ വിവരങ്ങൾ പൊലീസിന് നൽകാൻ ഹെൽപ്പ് ഡെസ്‌ക്.
141ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളിലൂടെ ബോധവത്കരണം
ഡി-അഡിക്‌ഷൻ കേന്ദ്രങ്ങളുടെ ചുമതല സോഷ്യൽ പൊലീസിംഗ് ഡയറക്ടർക്ക്
മേൽനോട്ട സമിതിയിൽ സർക്കാർ, സന്നദ്ധസംഘടനകളിലെ വിദഗ്ദ്ധർ
പൊലീസ് ആസ്ഥാനത്തെ എസ്.പി സംസ്ഥാന കോ-ഓർഡിനേറ്റർ
എല്ലാ തിങ്കളാഴ്ചയും സോഷ്യൽ പൊലീസ് ഐ.ജി കേന്ദ്രങ്ങളുടെ പ്രവർത്തനം ഓൺലൈനായി വിലയിരുത്തും.
മരണക്കളിയിൽ പൊലിഞ്ഞ ജീവനുകൾ
ഇരുപതിലേറെ പേർ ജീവനൊടുക്കി
പിതാവിന്റെ അക്കൗണ്ടിലെ പണമെടുത്തും സുഹൃത്തിന്റെ ബൈക്ക് പണയംവച്ചും കളിച്ച് ആറ് ലക്ഷം പോയ ആലപ്പുഴയിലെ എൻജി. വിദ്യാർത്ഥി പെട്രോളൊഴിച്ച് എരിഞ്ഞൊടുങ്ങി.
ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ ഇടുക്കി കട്ടപ്പനയിലെ പതിന്നാലുകാരൻ, പിതാവ് വഴക്കുപറഞ്ഞതിന്റെ വിഷമത്തിൽ ജീവനൊടുക്കി
ഗെയിംകളിച്ച് അരലക്ഷം പോയ ഇരിങ്ങാലക്കുടയിലെ ആകാശ് (14) കൂടൽമാണിക്യം കുട്ടൻകുളത്തിൽ ജീവനൊടുക്കി.
റമ്മികളിച്ച് അമ്മയുടെ അക്കൗണ്ടിലെ അരലക്ഷം കളഞ്ഞ പാലക്കാട് അത്തിക്കോട് പണിക്കർകളം സജിത്ത് (22) കിടപ്പുമുറിയിൽ ജീവനൊടുക്കി.
ഗെയിമിന് അടിമയായ കണ്ണൂരിലെ പ്ലസ്ടു വിദ്യാർത്ഥി ഓൺലൈനിൽ വാങ്ങിയ വിഷം കഴിച്ച് ജീവനൊടുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |