കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ കോടതി ഉത്തരവു ലംഘിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഡി.ജി.പിക്ക് നിർദ്ദേശം നൽകി. വിചാരണ പൂർത്തിയാകുന്നതുവരെ മാദ്ധ്യമങ്ങൾ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ഇടക്കാല ഉത്തരവ്. രഹസ്യ വിചാരണ നടന്നുവരുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങളും കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതു തടഞ്ഞ് വിചാരണക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതു ലംഘിച്ച് അച്ചടി, ദൃശ്യ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും വാർത്തകൾ പുറത്തുവിടുകയാണെന്ന് ദിലീപിന്റെ ഹർജിയിൽ പറയുന്നു.
ഹർജി നിലനിൽക്കില്ലെന്നും ഈ വിഷയം വിചാരണക്കോടതിയിലാണ് ഉന്നയിക്കേണ്ടതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു. രഹസ്യവിചാരണ നടക്കുന്ന കേസിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന ഉത്തരവുണ്ടായിട്ടും അതു ലംഘിച്ചെന്ന പരാതി തള്ളിക്കളയാനാവില്ലെന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് അഭിപ്രായപ്പെട്ടു. ഉത്തരവു ലംഘിച്ചെന്ന് ഡി.ജി.പിയുടെ അന്വേഷണത്തിൽ കണ്ടെത്തിയാൽ ഉചിതമായ നിയമ നടപടി എടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |