ഏപ്രിൽ 15നകം പൂർത്തിയാക്കണം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. ഏപ്രിൽ 15നകം ക്രൈംബ്രാഞ്ച് തുടരന്വേഷണം പൂർത്തിയാക്കാൻ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് നിർദ്ദേശിച്ചു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ജനുവരി ഒന്നിനാണ് തുടരന്വേഷണം ആരംഭിച്ചത്. ഇത് പൂർത്തിയാക്കാൻ മൂന്നു മാസം കൂടി വേണമെന്ന് ഡി.ജി.പി (പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ) ആവശ്യപ്പെട്ടിരുന്നു. തുടരന്വേഷണത്തിനു കാരണമായ 38 പോയിന്റുകൾ മുദ്രവച്ച കവറിൽ ഹാജരാക്കി. 40 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയെന്നും പ്രതികളുടെ ശബ്ദ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് നൽകിയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിന്റെ വിചാരണ ഫെബ്രുവരി 15നകം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഈ വസ്തുതകൾ കണക്കിലെടുത്ത് തുടരന്വേഷണത്തിന് ഏപ്രിൽ 15 വരെ അനുവദിക്കുകയാണെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.
പീഡനത്തിനിരയായ നടിയും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. പ്രതിക്ക് ഇത്തരം ഒരു ആവശ്യം ഉന്നയിക്കാനാവില്ലെന്നായിരുന്നു നടിയുടെ വാദം.
നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കാൻ മതിയായ തെളിവില്ലാത്തതിനാൽ വ്യാജ തെളിവുണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും ചേർന്ന് കെട്ടിച്ചമച്ച കേസാണിതെന്നായിരുന്നു ദിലീപിന്റെ വാദം.
പൊലീസിന്റെ കടമ:
ഹൈക്കോടതി
* കോടതിയായാലും പൊലീസായാലും അന്വേഷണത്തിന്റെ അന്തിമ ലക്ഷ്യം യഥാർത്ഥ പ്രതിയാണോ നിലവിലുള്ളതെന്ന് കണ്ടെത്തുകയാണ്. തുടരന്വേഷണം ഗൂഢോദ്ദേശ്യത്തോടെയാണെങ്കിൽ മാത്രമേ കോടതിക്ക് റദ്ദാക്കാനാവൂ. ഇത്തരമൊരു സാഹചര്യമുള്ളതായി ഹർജിക്കാരന് സ്ഥാപിക്കാനായില്ല.
* കുറ്റപത്രം നൽകിക്കഴിഞ്ഞാലും പുതിയ വിവരങ്ങൾ പിന്നീടു ലഭിച്ചാൽ അന്വേഷിക്കുകയെന്നത് പൊലീസിന്റെ കടമയാണ്. നിയമപരമായ ഈ അവകാശം നിഷേധിക്കാനാവില്ല. അന്വേഷണം വേണ്ടെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ല.
* വെളിപ്പെടുത്തലുകളിൽ കഴമ്പുണ്ടെന്ന് തുടരന്വേഷണത്തിൽ കണ്ടെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥൻ അതനുസരിച്ച് റിപ്പോർട്ട് നൽകുകയും കോടതി നിയമപ്രകാരം പരിഗണിക്കുകയും ചെയ്യട്ടെ.
* തുടരന്വേഷണം വിചാരണ വൈകിപ്പിക്കുമെന്ന വാദത്തിന് അർത്ഥമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |