കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് കോടതിയിൽ നിന്ന് രേഖകൾ ചോർത്തി മാദ്ധ്യമങ്ങൾക്ക് നൽകുന്നതായി ആരോപിച്ച് നടൻ ദിലീപ് നൽകിയ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ വിചാരണക്കോടതി നിർദ്ദേശിച്ചു.സർക്കാരിനും ബൈജു പൗലോസിനും ഒരു ന്യൂസ് ചാനലിനും നോട്ടീസ് നൽകാനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദ്ദേശം.കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യൽ അഡി.സെഷൻസ് കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഭരണവിഭാഗം നൽകിയ ഓഫീസ് മെമ്മോറാണ്ടം ഉൾപ്പെടെ അന്വേഷണ ഉദ്യോഗസ്ഥൻ ചോർത്തിയെന്നാണ് പ്രതിയായ ദിലീപിന്റെ ആരോപണം.
അതേസമയം,നടി വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി വിചാരണക്കോടതിക്ക് നൽകിയ അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി മാറ്റം :ഹർജികൾ മാറ്റി
വിചാരണ സ്പെഷ്യൽ അഡി.സെഷൻസ് കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ അതിജീവിതയും പ്രോസിക്യൂഷനും നൽകിയ ഹർജികളും സ്വകാര്യ ചാനലിനെതിരെ പ്രതിഭാഗം നൽകിയ കോടതിയലക്ഷ്യ കേസും 24 ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |