തിരുവനന്തപുരം: മൂന്ന് ദിവസം സൂര്യ ഫെസ്റ്റിവലിന്റെ അതിഥിയായി തിരുവനന്തപുരത്ത് താമസിച്ചിട്ടുണ്ട് ദിലീപ് കുമാർ, 1984ൽ. അദ്ദേഹം ബോളിവുഡിൽ കത്തിനിൽക്കുന്ന സമയമാണ്. മസ്കറ്റ് ഹോട്ടലിലായിരുന്നു അദ്ദേഹത്തിനും ഭാര്യ സൈറ ബാനുവിനും താമസസൗകര്യം ഒരുക്കിയത്. അന്ന്, അദ്ദേഹം ഒരു ആഗ്രഹം പറഞ്ഞു. തിരക്കുള്ള തെരുവീഥിയിലൂടെ ആരാലും തിരിച്ചറിയപ്പെടാതെ ഭാര്യയുടെ കൈപിടിച്ച് നടക്കണം. ഇതുവരെയും സാധിച്ചിട്ടില്ലാത്ത ആ ആഗ്രഹം സാധിച്ച് നൽകണമെന്ന് തോന്നി. അദ്ദേഹത്തിന് എന്റെ ഒരു മുണ്ട് ഉടുക്കാൻ നൽകി. ഒരു വാക്കിംഗ് സ്റ്റിക്കും കൈയിൽ കൊടുത്തു. സൈറ ബാനുവിനെ സാരി ധരിപ്പിച്ചു. ഇരുവരും കൈ കോർത്ത് പിടിച്ച് കെൽട്രോൺ ജംഗ്ഷനിൽ നിന്ന് മ്യൂസിയം ഭാഗത്തേക്ക് നടന്നു. ആരും തിരിച്ചറിഞ്ഞില്ല. ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ദിലീപ് കുമാർ തിരുവനന്തപുരത്ത് നിന്ന് മടങ്ങിയത്. പിന്നീടും അദ്ദേഹവുമായി അടുപ്പം തുടർന്നിരുന്നു. കേരളത്തിൽ നിന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അദ്ദേഹം അറിയിക്കും, അത് എത്തിച്ചു കൊടുക്കുകയും ചെയ്യും.
നമ്മൾ ഇരിക്കുന്ന സ്ഥലത്തേക്ക് ഒരു സ്ത്രീ കടന്നുവന്നാൽ, അവർ പ്രായത്തിന് ഇളപ്പമാണെങ്കിലും എഴുന്നേൽക്കണമെന്ന പാഠം അദ്ദേഹത്തിൽ നിന്നാണ് ഞാൻ പഠിച്ചത്. സ്ത്രീത്വത്തെ ആദരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അന്നുമുതൽ ഇന്നുവരെ ഞാൻ ആ മാതൃക പിന്തുടരുന്നുണ്ട്.
ദിലീപ് കുമാറിനെപ്പോലുള്ള നടനൊക്കെ സിനിമാപ്രേമികളിൽ ചെലുത്തിയ സ്വാധീനം അത്രയും വലുതാണ്. ആ വിയോഗം സിനിമാലോകത്തിന് കനത്ത നഷ്ടവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |