പാലക്കാട്: നായയുടെ കടിയേറ്റതിനെത്തുടർന്ന് നാല് വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ചു. മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് (19) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മൂന്നിന് മരിച്ചത്. കോയമ്പത്തൂർ നെഹ്റു കോളേജിലെ ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്.
കഴിഞ്ഞ മേയ് 30ന് രാവിലെ കോളേജിലേക്ക് പോകുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ച പ്രകാരമുള്ള വാക്സിൻ ശ്രീലക്ഷ്മി എടുത്തിരുന്നു. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതോടെ മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്നിനാണ് മരിച്ചത്. അമ്മ: സിന്ധു. സഹോദരങ്ങൾ: സനത്ത്, സിദ്ധാർത്ഥൻ.
കൃത്യമായ ഇടവേളകളിൽ
വാക്സിൻ എടുത്തെന്ന് പിതാവ്
നായ കടിച്ചതിനെത്തുടർന്ന് മകൾക്ക് കൃത്യമായ ഇടവേളകളിൽ വാക്സിൻ എടുത്തിരുന്നതായി ശ്രീലക്ഷ്മിയുടെ പിതാവ് സുഗുണൻ പറഞ്ഞു. നായയുടെ കടിയേറ്റ മേയ് 30, ജൂൺ രണ്ട്, ആറ്, 27 തീയതികളിൽ ജില്ലാ ആശുപത്രി, തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി, ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ നിന്നാണ് വാക്സിൻ എടുത്തത്.
ജൂൺ 28ന് കോളേജിൽ പരീക്ഷയ്ക്ക് പോയി മടങ്ങിവന്നപ്പോൾ പനി അനുഭവപ്പെട്ടു. തുടർന്ന് മരുന്ന് വാങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വെള്ളം കുടിച്ചപ്പോഴാണ് ലക്ഷണം കാട്ടിത്തുടങ്ങിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചതെന്നും പിതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |