കോട്ടയം: ഏകമകളെ ഡോക്ടറാക്കണമെന്ന പിതാവ് കെ.ജി.മോഹൻദാസിന്റെയും മാതാവ് വസന്തകുമാരിയുടെയും സ്വപ്നമാണ് മാനസികവിഭ്രാന്തിപൂണ്ട പ്രതിയുടെ ക്രൂരതയ്ക്കുമുന്നിലൊടുങ്ങിയത്. കടുത്തുരുത്തി മുട്ടുചിറ പട്ടാളമുക്ക് നമ്പിച്ചിറക്കാലായിൽ അബ്കാരി കോൺട്രാക്ടർ കെ.ജി.മോഹൻദാസും വസന്തകുമാരിയും മകൾ വന്ദനയ്ക്കൊരുക്കിയത് സ്വർഗതുല്യമായ ജീവിതമാണ്. വൈകി വിവാഹം കഴിച്ച മോഹൻദാസിന് മകളായിരുന്നു എല്ലാം.
പ്ളസ് ടുവരെ പഠിപ്പിച്ചത് പ്രദേശത്തെ ഏറ്റവും മികച്ച സ്കൂളായ കുറവിലങ്ങാട് ഡീപ്പോൾ ഹയർസെക്കൻഡറി പബ്ളിക് സ്കൂളിൽ. എം.ബി.ബി.എസ് പാസായി ഹൗസ് സർജൻസിക്ക് പ്രവേശിച്ചപ്പോഴേക്കും വീടിന്റെ മതിലിൽ ഡോ.വന്ദനാദാസ് എം.ബി.ബി.എസ് എന്ന ബോർഡും അച്ഛൻ പതിപ്പിച്ചിരുന്നു. പഠനത്തിൽ മാത്രമായിരുന്നില്ല, സഹോദയ കലോത്സവങ്ങളിലും മുന്നിലുണ്ടായിരുന്ന വന്ദന സഹപാഠികൾക്കും ബന്ധുക്കൾക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു.
നല്ല മാർക്കോടെ പ്ളസ് ടു പാസായശേഷം പാലാ ബ്രില്യൻസ് അക്കാഡമിയിലാണ് എൻട്രൻസിന് പരിശീലിച്ചത്. സഹപാഠികൾപലരും ഒരു തവണ കൂടി ശ്രമിച്ച് മെരിറ്റിൽ അഡ്മിഷൻ നേടാൻ ശ്രമിച്ചപ്പോൾ അസീസിയ മെഡിക്കൽ കോളേജിൽ പ്രവേശനം സാദ്ധ്യമാക്കിയത് മകൾ എത്രയും വേഗം ഡോക്ടറാകണമെന്ന മോഹൻദാസിന്റെ ആഗ്രഹം കൊണ്ടാണ്.
'' കുട്ടിക്കാലത്തേ വന്ദനയ്ക്ക് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. സംസാരമെല്ലാം ജോലിയെപ്പറ്റിയായിരുന്നു. അവളുടെ മരണം വിശ്വസിക്കാനാവുന്നില്ല'' വന്ദനയ്ക്കൊപ്പം പ്ളസ് ടുവരെ പഠിച്ച കളമശേരി മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ഡോ.ജിഷ്ണു ഷാജി പറഞ്ഞു.
സ്വീകരണത്തിന് എത്തുംമുമ്പേ
എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ മുൻ കൗൺസിലറും കറുപ്പുന്തറ 2283-ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റുമായ മോഹൻദാസ് വൈക്കം റേഞ്ചിൽ ബ്രഹ്മമംഗലത്തെ ഷാപ്പുടമയാണ്. ഹൗസ് സർജൻസി പൂർത്തിയാക്കിയാലുടൻ മകളെ പി.ജിക്ക് വിടാനിരിക്കേയാണ് ദാരുണാന്ത്യം. മാർച്ചിൽ പെരുവ കുന്നപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഗരുഡൻ തൂക്കത്തിനായിരുന്നു അവസാനമെത്തിയത്. 28ന് ശാഖാ വാർഷിക പൊതുയോഗം നൽകുന്ന ആദരവേറ്റുവാങ്ങാൻ വന്ദന എത്താനിരിക്കെയാണ് ജീവൻ പൊലിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |