
തിരുവനന്തപുരം: ഡോക്ടർ വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇയാളെ മുൻപ് സർവീസിൽ നിന്ന് സസ്പെൻന്റ് ചെയ്തിരുന്നു. സന്ദീപ് അദ്ധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കഴിഞ്ഞ മേയ് 10ന് പുലർച്ചെ 4.35നാണ് കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയിൽ വീട്ടിൽ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകൾ ഡോ. വന്ദനാദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ടത്. പൊലീസ് എത്തിച്ച കുടവട്ടൂർ മാരൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് (42) അക്രമാസക്തനായി കത്രിക ഉപയോഗിച്ച് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലവിളി മുഴക്കിയ സന്ദീപ് ഡോ. വന്ദനാദാസിന്റെ കഴുത്തിലും മുഖത്തും തലയിലും കുത്തി. നിലത്തുവീണപ്പോൾ ശരീരത്തിൽ കയറിയിരുന്ന് പിൻകഴുത്തിൽ ആഴത്തിൽ കത്രിക കുത്തിയിറക്കി. ആറ് തവണയാണ് കുത്തേറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |