കൊച്ചി: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് 2000 കോടിയുടെ മയക്കുമരുന്നു കടത്തിയ മലപ്പുറം വേങ്ങര സ്വദേശി മൻസൂറിന്റെ അവിടത്തെ മോർ ഫ്രഷ് എക്സ്‌പോർട്സ് കമ്പനി മൂന്ന് വർഷം മുമ്പാണ് തങ്ങൾക്ക് ഓറഞ്ച് അയച്ചതെന്ന് കൊച്ചിയിലെ പ്രമുഖ പഴ വ്യാപാര സ്ഥാപനം വ്യക്തമാക്കി. കണ്ടെയ്നറുകൾ കൊച്ചി തുറമുഖത്താണ് ഇറക്കിയത്.
മൻസൂർ നേരിട്ടാണ് ബിസിനസിനെത്തിയതെന്ന് സ്ഥാപനത്തിന്റെ ജനറൽ മാനേജർ പറഞ്ഞു. നാല് തവണയും കണ്ടെയ്നറുകളിൽ ഓറഞ്ചാണ് കൊണ്ടുവന്നത്. ഓറഞ്ചിന്റെ ഗുണനിലവാരം മോശമായതിനാൽ ഇടപാടുകൾ നിറുത്തി. മൂന്നുതലമുറയായി ഫലവർഗങ്ങളുടെ വ്യാപാര രംഗത്തുള്ള തങ്ങൾ വഴിവിട്ട ഒരിടപാടിനും കൂട്ടുനിന്നിട്ടില്ല.
മയക്കുമരുന്ന് കേസിൽ മുംബയിൽ ഡി.ആർ.ഐ അറസ്റ്റ് ചെയ്ത കാലടി യമ്മിറ്റോ ഫുഡ്സ് ഇന്റർനാഷണൽ എം.ഡി വിജിൻ വർഗീസിനെ പരിചയമില്ല. മോർ ഫ്രഷുമായല്ലാതെ യമ്മിറ്റോയുമായി ഒരിടപാടും നടത്തിയിട്ടില്ല. അന്വേഷണ ഏജൻസികളൊന്നും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്റെ 2017ൽ രജിസ്റ്റർ ചെയ്ത സബ്സിഡിയറി കമ്പനി വഴിയാണ് മോർ ഫ്രഷ് എക്സ്‌പോർട്സുമായി ബിസിനസ് നടത്തിയത്.
മോർ ഫ്രഷ് കോഴിക്കോട്ടും കൊച്ചിയിലുമുള്ള രണ്ട് പ്രമുഖ വ്യാപാരികൾക്ക് പഴങ്ങൾ കയറ്റി അയച്ചതായാണ് വിദേശവ്യാപാര രേഖകൾ. കോഴിക്കോട്ടെ പഴവ്യാപാരിയാകട്ടെ മോർ ഫ്രഷിൽ നിന്നല്ല, യമ്മിറ്റോയിൽ നിന്നാണ് ചരക്കുകൾ വാങ്ങിയതെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിജിൻ വർഗീസിന്റെ യമ്മിറ്റോ ഫുഡ്സിനും കേരളത്തിലെ രണ്ട് സ്ഥാപനങ്ങൾക്കും മാത്രമാണ് മൻസൂർ ചരക്ക് നൽകിയിട്ടുള്ളതെന്ന് സൂചനയുണ്ട്. യമ്മിറ്റോയ്ക്ക് വേണ്ടിയുള്ള ഇറക്കുമതികളെല്ലാം മുംബയിലേക്കായിരുന്നു. ദക്ഷിണാഫ്രിക്കയിലുള്ള മൻസൂറിനെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഡി.ആർ.ഐ. ഇതിനായി ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |