കാസർകോട്: 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയതോടെ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാര വിതരണത്തിന്റെ വേഗത കൂട്ടിയ അധികൃതർ ഇതുവരെ 1158 പേർക്കായി 45.75 കോടി രൂപ വിതരണം ചെയ്തു. ഇനി നൽകാനുള്ളത് 2102 പേർക്ക്. ജൂലായ് 15നുള്ളിൽ വിതരണം പൂർത്തിയാക്കാനാണ് ശ്രമം. സർക്കാർ 200 കോടി നൽകിയിട്ടും വിതരണം ചെയ്യാത്ത ഉദ്യോഗസ്ഥരുടെ അലംഭാവം നേരത്തെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ജില്ലാഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. പുതുതായി ചുമതലയേറ്റ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ അവധി ദിവസങ്ങളിൽവരെ കാസർകോട് എൻഡോസൾഫാൻ സെൽ പ്രവർത്തിക്കുകയും ചെയ്തു.
അതേസമയം, മതിയായ രേഖകൾ ഹാജരാക്കാത്തവർക്കും അവകാശികൾ തമ്മിൽ തർക്കങ്ങളുമുള്ള പതിനഞ്ച് ശതമാനം അപേക്ഷകളിൽ ധനസഹായ വിതരണം ഒരു മാസം കൂടി വൈകിയേക്കും. മരിച്ചുപോയവരുടെ അവകാശികൾ സംബന്ധിച്ച് തർക്കമുള്ള കുറച്ചു കേസുകളും കൂട്ടത്തിലുണ്ട്. ഇതിന്മേൽ മതിയായ പരിശോധന നടത്തി യഥാർത്ഥ അവകാശികളെ കണ്ടെത്തേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു.
കാലതാമസം ഒഴിവാക്കുന്നതിനും ദുരിത ബാധിതർക്ക് അസൗകര്യമുണ്ടാകാതെ സുതാര്യമായി ധനസഹായം ലഭ്യമാക്കുന്നതിനും ഓൺലൈൻ വെബ് പോർട്ടലിലൂടെ മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നതെന്ന് ജില്ലാ കളക്ടർ സ്വാഗത് രൺബീർ ചന്ദ് അറിയിച്ചു.
'' കൃത്യമായ രേഖകൾ ഹാജരാക്കിയവർക്ക് വേഗത്തിൽ നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിൽ അയച്ചു കൊടുക്കുന്നുണ്ട്. അവകാശത്തർക്കങ്ങൾ ഉൾപ്പെടെ ഉണ്ടായാലും ദുരിതം അനുഭവിക്കുന്ന എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കും.
-ശശിധരൻ പിള്ള, ഡെപ്യൂട്ടി കളക്ടർ,
എൻഡോസൾഫാൻ സെൽ, കാസർകോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |