പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴി
എം.എൽ.എ ഒളിവിൽ
തിരുവനന്തപുരം: തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗ കുറ്റംകൂടി ചുമത്തി. ഇന്നലെ എട്ട് മണിക്കൂറോളം സമയമെടുത്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണിത്. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനും നേരത്തെ ജാമ്യമില്ലാ വകുപ്പുകൾപ്രകാരം കേസെടുത്തിരുന്നു.
അതേസമയം, അന്വേഷണസംഘത്തിന് എം.എൽ.എയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എം.എൽ.എ ഒളിവിലാണ്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ. എം.എൽ.എയുടെ പി.എയുടേയും സുഹൃത്തിന്റേയും ഫോണുകളും സ്വിച്ച് ഒാഫ് ചെയ്ത നിലയിലാണ്. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം അന്വേഷണസംഘം തുടരുന്നുണ്ട്. കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. എം.എൽ.എ തന്റെ കഴുത്തിൽ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകിയതായും മൊഴി നൽകി. നേരത്തെ കോടതിയിൽ നൽകിയ മൊഴിയിലും യുവതി പീഡനാരോപണം ഉന്നയിച്ചിരുന്നു. എം.എൽ.എയ്ക്കെതിരെ കേസെടുത്ത വിവരം അന്വേഷണസംഘം സ്പീക്കറെ രേഖാമൂലം അറിയിച്ചു.
അതിനിടെ കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ കോവളം സ്റ്റേഷനിലെ എസ്.എച്ച്.ഒയായിരുന്ന ജി. പ്രൈജുവിനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ എ.സി.പി ദിനിലിനാണ് അന്വേഷണച്ചുമതല. കഴിഞ്ഞദിവസം പ്രൈജുവിനെ കോവളത്തുനിന്ന് സ്ഥലംമാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |