തിരുവനന്തപുരം : സർക്കാർ നയത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് പൊലീസും ചുവടുവയ്ക്കുന്നു. ഹൈവേ പൊലീസിനായി രണ്ട് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ 37 ലക്ഷം രൂപയ്ക്ക് ടെൻഡർ ക്ഷണിച്ചു. ഇന്ധന, മെയിന്റനൻസ് ഇനത്തിലുള്ള ചെലവ് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണം.
ദേശീയപാതയിലുൾപ്പെടെ യാത്രക്കാരുടെ സുരക്ഷയും സുഗമ ഗതാഗതവും ഉറപ്പാക്കാനാണ് ഹൈവേ പൊലീസ് പട്രോൾ സംവിധാനം ആവിഷ്കരിച്ചത്. 56 ഹൈവേ പട്രോൾ വാഹനങ്ങളാണുള്ളത്. ഡീസൽ വാഹനങ്ങളാണ് ഇവ. ഒരു ലിറ്റർ ഡീസലിന് 10 മുതൽ 12 കി.മീറ്റർ വരെ മൈലേജുള്ള വാഹനത്തിന് ദിനംപ്രതി ഇന്ധന - മെയിന്റനൻസ് ചിലവിനത്തിൽ 1500 രൂപ ചെലവ് വരും. പത്തുവർഷത്തിലധികം കാലപ്പഴക്കമുള്ള വാഹനങ്ങളാണ് അധികവും. ഇവ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് പരീക്ഷണം.
ഒറ്റത്തവണ ചാർജിംഗിന് 120 മുതൽ 450 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ ലഭ്യമാണ്. ഒരു കിലോമീറ്ററിന് ഒരു രൂപമാത്രമാണ് ഇലക്ട്രിക് കാറുകൾക്ക് ചെലവ്. പരിസ്ഥിതി സൗഹൃദമാണെന്ന നേട്ടവുമുണ്ട്. ഡ്രൈവറുൾപ്പെടെ ആറുസീറ്റുള്ള വാഹനത്തിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
#ചാർജിംഗ് പൊല്ലാപ്പാകും
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ചാർജിംഗ് സ്റ്റേഷനുകളും സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെങ്കിലും മുഴുവൻ സമയ സേവനം ബാധകമായ പൊലീസ് വാഹനങ്ങൾക്ക് ചാർജിംഗ് പൊല്ലാപ്പാകും. മൂന്ന് മുതൽ നാല് മണിക്കൂർ വരെ സാധാരണ നിലയിൽ ചാർജിംഗിനെടുക്കും. ക്വിക്ക് ചാർജിംഗായാലും മുക്കാൽ മണിക്കൂർ മിനിമംവേണം. ഈ സമയം എന്തെങ്കിലും എമർജൻസി ഉണ്ടായാൽ പോകാൻ വാഹനം ഇല്ലാതെ വരുമെന്ന ആശങ്കയാണ് ഉദ്യോഗസ്ഥർക്കുള്ളത്.
...............................
ഇലക്ട്രിക് വാഹനങ്ങൾക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ചില കമ്പനികൾ ടെൻഡറിൽ പങ്കെടുത്തിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലേ കാര്യങ്ങൾ വ്യക്തമാകൂ. - പി.വി. സുധീഷ്, എസ്.പി , മോട്ടോർ ട്രാൻസ്പോർട്ട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |