തിരുവനന്തപുരം: ഗവ. എൻജിനിയറിംഗ് കോളേജുകളിൽ സ്ഥാനക്കയറ്റത്തിലൂടെ നിയമനം ലഭിച്ച 18 പ്രിൻസിപ്പൽമാരെ തരംതാഴ്‌ത്തി. 2010ലെ എ.ഐ.സി.ടി.ഇ യോഗ്യതയില്ലാത്തവരെയാണ് തരംതാഴ്‌ത്തുന്നത്.
സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.എസ്.രാജശ്രീ, തിരുവനന്തപുരം ബാർട്ടൺഹിൽ കോളേജിൽ പ്രിൻസപ്പലായി താത്കാലിക സ്ഥാനക്കയറ്റം നേടിയതാണ് തരംതാഴ്‌ത്തിയത്. പത്തുവർഷത്തെ പ്രൊഫസർ പരിചയമുള്ളതിനാൽ രാജശ്രീക്ക് വൈസ്ചാൻസലറായി തുടരാനാവും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.ടി.പി.ബൈജു ബായി, പി.എസ്.സി അംഗം ഡോ.എം.ആർ ബൈജു എന്നിവരെയും തരംതാഴ്‌ത്തിയിട്ടുണ്ട്.
പകരം നിശ്ചിത യോഗ്യതയുള്ളവർക്ക് പ്രിൻസിപ്പൽ നിയമനം നൽകും. പ്രിൻസിപ്പൽ, ജോയിന്റ് ഡയറക്ടർ തസ്തികകളിലേക്ക് 43പേർക്കാണ് ഇങ്ങനെ മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നൽകുന്നത്. ഇതിൽ മിക്കവരും വിരമിച്ചവരാണ്. ഇവർക്ക് ഉയർന്ന ശമ്പളവും ആനുകൂല്യവും നൽകേണ്ടിവരും.
എൻജിനിയറിംഗ് കോളേജുകളിലെ 961 അദ്ധ്യാപകർ അയോഗ്യരാണെന്ന സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തൽ. ഗവ. കോളേജുകളിൽ 93, എയ്ഡഡ് കോളേജുകളിൽ 49, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ 69, സ്വാശ്രയ കോളേജുകളിൽ 750 വീതം അയോഗ്യരായ അദ്ധ്യാപകരുണ്ടെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ. ഇവരെ തരംതാഴ്‌ത്താൻ സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. ഗവ. കോളേജുകളിൽ ശേഷിക്കുന്ന അയോഗ്യരെ പഴയ ലാവണങ്ങളിലേയ്ക്ക് ഉടൻ തരം താഴ്‌ത്തും. എ.ഐ.സി.ടി.ഇ ചട്ടപ്രകാരമുള്ള ഗവേഷണ ബിരുദമില്ലാത്തതാണ് ഇവരുടെ പ്രധാന ന്യൂനതയായി സി.എ.ജി ചൂണ്ടിക്കാട്ടുന്നത്.
എൻജിനിയറിംഗ് കോളേജ് അദ്ധ്യാപക നിയമനം സംബന്ധിച്ച എ.ഐ.സി.ടി.ഇ, യു.ജി.സി ചട്ടങ്ങളിൽ ഇളവു നൽകാനോ, മാറ്റം വരുത്താനോ സർക്കാരിന് അധികാരമില്ല. എന്നിട്ടും അദ്ധ്യാപക സംഘടനകൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി യോഗ്യതകളിൽ കുറവ് വരുത്തി പ്രൊമോഷൻ നേടുകയായിരുന്നു.
അസോസിയറ്റ് പ്രൊഫസർ, പ്രൊഫസർ, പ്രിൻസിപ്പൽ തസ്തികകളുടെ യോഗ്യത മാനദണ്ഡങ്ങളിലാണ് സർക്കാർ ഇളവനുവദിച്ചത്. ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റങ്ങൾ കാരണം, അർഹമായ പ്രൊമോഷനുകൾ നഷ്ടമായവർ സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് , അയോഗ്യരെ തരംതാഴ്‌ത്തി സർക്കാർ ഉത്തരവിറക്കിയത്.
പരിശോധന പേരിനു മാത്രം
ഐ.എച്ച്.ആർ.ഡി, കേപ്, കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ, എൽ.ബി.എസ് തുടങ്ങിയ, ഗവ.നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകരുടെ നിയമനവും യോഗ്യതകളും സർവകലാശാല അംഗീകരിക്കുന്നില്ലെങ്കിലും, എ.ഐ.സി.ടി.ഇ ശമ്പളസ്കെയിൽ നൽകുന്നുണ്ട്. ഇവിടങ്ങളിലെ യോഗ്യതകൾ പരിശോധിക്കുന്നില്ല.
എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകരുടെ യോഗ്യതകൾ സാങ്കേതിക സർവകലാശാല പരിശോധിക്കുമെന്ന് തീരുമാനിച്ചെങ്കിലും പരിശോധനയുണ്ടായില്ല. സ്വാശ്രയ കോളേജുകളിൽ അംഗീകൃത എം.ടെക്കില്ലാത്ത നിരവധി അസി.പ്രൊഫസർമാരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |