കൊല്ലം: ഏഴ് വർഷമായി സർക്കാർ സർവീസിൽ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറുടെ പോസ്റ്റ് ഗ്രാഡ്വേഷൻ ബിരുദം വ്യാജമെന്ന് കണ്ടെത്തിയതോടെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കരുനാഗപ്പള്ളി ഗവ. താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും ചേർത്തല സ്വദേശിയുമായ ടി.എസ്. സീമയെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്.
ഒരു പ്രസവത്തെ തുടർന്നുള്ള പരാതിയും അന്വേഷണവുമാണ് ബിരുദം വ്യാജമെന്ന് തെളിയാനിടയാക്കിയത്. 2019 നവംബറിൽ ശാസ്താംകോട്ട പടിഞ്ഞാറെകല്ലട സ്വദേശി സാബുവിന്റെ ഭാര്യയുടെ പ്രസവത്തിൽ കുഞ്ഞ് മരിച്ചു. ഡോക്ടറുടെ കൈപ്പിഴയാണ് കാരണമെന്ന് സാബു പരാതി നൽകുകയും ആശുപത്രി പടിക്കൽ സമരം നടത്തുകയും ചെയ്തു.
തുടർന്ന് സാബു വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറുടേത് വ്യാജ ബിരുദമാണെന്ന് കണ്ടെത്തിയത്. 2008ൽ മഹാരാഷ്ട്രയിലെ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലാണ് ഗൈനക്കോളജിയിൽ ഉപരിപഠനത്തിന് ചേർന്നതെന്നും കോഴ്‌സ് പൂർത്തിയാക്കാതെ പിന്മാറിയെന്നും വിവരം ലഭിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സാബു ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും പരാതി നൽകി.
ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ സീമയുടെ പി.ജി ബിരുദം വ്യാജമെന്ന് തെളിഞ്ഞു. ഇവരുടെ മെഡിക്കൽ കൗൺസിൽ അംഗീകാരം വൈകാതെ റദ്ദാക്കും. തുടർന്ന് പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതോടെ സർവീസിൽ നിന്ന് പിരിച്ചുവിടും.
''പി.ജി ബിരുദം വ്യാജമെന്ന് തെളിഞ്ഞതോടെയാണ് സസ്‌പെൻഡ് ചെയ്തത്. ക്രിമിനൽ നടപടികൾ വൈകാതെയുണ്ടാവും.
ഡോ. ആർ. രമേശ്
ആരോഗ്യവകുപ്പ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |