ഫിറ്റ്നസ് ട്രെയിനർ, വർക്ക്ഷോപ്പ് ഉടമ
കൊച്ചി: ഓഫ് റോഡ് ട്രാക്കിലൂടെ ബൈക്കിൽ ചീറിപ്പായുന്ന ഫസീലയെ (31) റേസിംഗ് ദേശീയ താരമെന്നു മാത്രം വിശേഷിപ്പിച്ചാൽ പോര. സൂംബയും യോഗയും പഠിപ്പിക്കുന്ന ഫിറ്റ്‌നസ് സെന്ററിലെ പരിശീലക, റേസിംഗ് ബൈക്ക് വർക്ക്‌ഷോപ്പിന്റെ പാർട്ട്ണർ. ഫിനാൻഷ്യൽ അക്കൗണ്ടിംഗ് , ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്ക് എൻജിനിയറിംഗ് ഡിപ്‌ളോമ ഹോൾഡർ.
പാലക്കാട് ജനിച്ച ഫസീല പത്താം വയസ്സു മുതൽ കോഴിക്കോട്ട് ബന്ധുവീട്ടിലാണ് വളർന്നത്. ഇരുപതു വയസായപ്പോഴാണ് ബൈക്ക് ഓടിക്കാൻ പഠിച്ചത്. 22-ാം വയസിൽ കൊച്ചിയിലെ ഐ.ടി സ്ഥാപനത്തിൽ ജോലി കിട്ടി. തുടർന്ന് വിവാഹിതയായി. പെൺകുഞ്ഞിന്റെ അമ്മയുമായി. പിന്നീട് ഐ.ടി ജോലി ഉപേക്ഷിച്ച് അമ്മയ്ക്കും മകൾ ഇഷയ്ക്കുമൊപ്പം കഴിയുമ്പോഴാണ് സുഹൃത്ത് രേഷ്മയുടെ പ്രേരണപ്രകാരം ബൈക്ക് സ്റ്റണ്ടർമാരിൽ നിന്ന് റേസിംഗിന്റെ ബാലപാഠങ്ങൾ പഠിച്ചത്.
2016ൽ പറവൂരിൽ സംഘടിപ്പിച്ച 200 സി.സി ബൈക്കുകളുടെ മത്സരത്തിൽ വിജയിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സംസ്ഥന, ദേശിയ മത്സരങ്ങളിൽ ഫസീല ബൈക്കിൽ പറന്നു. സമ്മാനങ്ങൾ നേടി. ബറോഡ, ഇൻഡോർ, പുനെ, നാസിക്, കോയമ്പത്തൂർ, മംഗലാപുരം തുടങ്ങി പ്രധാന ഓഫ് റോഡ് റേസിലൊക്കെ ഫസീലയുണ്ട്. ഫെഡറേഷൻ ഒഫ് മോട്ടോർ സ്പോർട്സ് ക്ലബ്സ് ഒഫ് ഇന്ത്യയുടെ (എഫ്.എം.എസ്.സി.ഐ) ഓഫ് റോഡ് ലൈസൻസ് എടുത്ത കേരളത്തിലെ ആദ്യ വനിതയുമാണ്.
സുഹൃത്തും റേസ് ബൈക്ക് ട്യൂണറുമായ വിഷ്ണു വിനയനാണ് പ്രധാന പരിശീലകൻ. ഇരുവരും ചേർന്നാണ് ഉദയംപേരൂരിൽ റേസിംഗ് ബൈക്കുകളുടെ വർക്ക്ഷോപ്പ് നടത്തുന്നത്. യോഗയും ഫിറ്റ്‌നസ് ട്രെയിനിംഗും പഠിച്ചിട്ടുള്ള ഫസീല ഇപ്പോൾ തൃപ്പൂണിത്തുറയിലെ ഫിറ്റ്‌നസ് സെന്ററിലെ പരിശീലകയാണ്. ഓൺലൈൻ ക്ളാസുമുണ്ട്. ജീവിതം പച്ചപിടിപ്പിക്കാൻ ഫസീല ഇങ്ങനെ പായുമ്പോൾ, അമ്മ ആയിഷയാണ് വാടക വീട്ടിൽ മകൾക്ക് കൂട്ട്.
2019 ഒടുവിൽ ബൈക്ക് പ്രക്ടീസിനിടെ വീണ് കാൽമുട്ടിനും തോളിനും പരിക്കേറ്റ് ആറു മാസം വിശ്രമിക്കേണ്ടി വന്നു. ഭേദമായി വീണ്ടും പ്രാക്ടീസ് തുടങ്ങിയപ്പോൾ നാടാകെ കൊവിഡിന്റെ പിടിയിലുമായി. ഒന്നര വർഷം ഇടവേള. ഹീറോ ഇംപൾസ് ബൈക്കുമായി, അടുത്ത റേസിന് കാത്തിരിക്കുകയാണ് ഫസീല.
ഫസീലയുടെ റേസിംഗ് നേട്ടം
30: ഇതുവരെ പങ്കെടുത്ത റേസിംഗ് മത്സരങ്ങൾ
2017, 2018: നാഷണൽ റേസിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം (ക്രോസ് കൺട്രി റേസ് ഉൾപ്പെടെ)
2019: സൂപ്പർ ക്രോസ് റേസ് വിജയികളിലൊരാൾ
ചെറിയ തണുപ്പ് പോലും സഹിക്കാതിരുന്ന ഞാൻ മണാലിയിലെ കൊടുംതണുപ്പിൽ ക്രോസ് കൺട്രി മത്സരത്തിൽ 2,000 കിലോമീറ്റർ ബൈക്ക് ഓടിച്ചു. പരിശീലനത്തിന് കേരളത്തിൽ ട്രാക്ക് ഇല്ലാത്തതാണ് ബുദ്ധിമുട്ട്.
- ഫസീല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |