കോട്ടയം: ഹോട്ടൽ ഭക്ഷണം കഴിച്ച് രണ്ടുപേർ മരിച്ചതോടെ ഉണർന്ന ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം പിഴയിനത്തിൽ സർക്കാർ ഖജനാവിലെത്തിച്ചത് 2.37 കോടി രൂപ. കുഴിമന്തി കഴിച്ച് കോട്ടയത്ത് നഴ്സും ഷവർമ കഴിച്ച് കോഴിക്കോട് വിദ്യാർത്ഥിനിയും മരിച്ചതിന് പിന്നാലെ ഓപ്പറേഷൻ ഷവർമയെന്ന പേരിലാണ് പരിശോധന വ്യാപകമാക്കിയത്.
2021-22 സാമ്പത്തിക വർഷം 4800 പരിശോധനകളാണ് നടത്തിയത്. പിഴ 53.61 ലക്ഷം. 2022-23ൽ പരിശോധന 10,500 ആയി ഉയർന്നു, പിഴത്തുക 2.37 കോടിയിലേക്ക് കുതിച്ചു. ഇക്കാലത്ത് പൂട്ടിയതും പിഴയിട്ടതുമായ ഹോട്ടലുകളിൽ 95 ശതമാനവും അറേബ്യൻ വിഭവങ്ങൾ വിളമ്പുന്നവ. പിടിച്ചെടുത്തവയിലേറെയും കമ്പിയിൽ കോർത്ത ചിക്കൻ വിഭവങ്ങളും മയോണൈസും കുഴിമന്തിയും. കൂടുതൽ പരിശോധനകൾ നടന്നത് തിരുവനന്തപുരത്താണ്- 2553. കുറവ് ടൂറിസം കേന്ദ്രങ്ങളായ ഇടുക്കിയിലും വയനാട്ടും. രണ്ടിടത്തും 150ൽ താഴെ. മരണങ്ങളുണ്ടായ കോട്ടയത്തും കോഴിക്കോട്ടും പരിശോധന ഊർജിതമായപ്പോൾ പിഴത്തുകയിൽ വൻ വർദ്ധനയുണ്ടായി. കോട്ടയത്ത് മുൻപ് 2 ലക്ഷമായിരുന്നത് 12 ലക്ഷമായി വർദ്ധിച്ചു. കോഴിക്കോട് 13 ലക്ഷമായിരുന്നത് 24 ലക്ഷമായി.
പിഴത്തുക ലക്ഷത്തിൽ
തിരുവനന്തപുരം : 41.40
കൊല്ലം: 19.86
പത്തനംതിട്ട:15.66
ആലപ്പുഴ: 11.92
കോട്ടയം : 12.69
ഇടുക്കി : 4.09
എറണാകുളം: 20.56
തൃശൂർ: 23.12
പാലക്കാട്: 16.09
മലപ്പുറം: 9.64
വയനാട് : 5.24
കോഴിക്കോട് : 24.32
കണ്ണൂർ: 28.14
കാസർകോട്: 4.44
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |