കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരേവീട്ടിൽ (49) നിര്യാതനായി. തലയ്ക്കു ഗുരുതര പരിക്കേറ്റ് കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.
എറണാകുളം അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു. മരട് പി.എസ്. മിഷൻ ആശുപത്രിക്കു സമീപം കഴിഞ്ഞ 13ന് വൈകിട്ട് നടക്കുന്നതിനിടെ ആശുപത്രിയിലെ ജീവനക്കാരൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണു പരിക്കേറ്റത്. നേരത്തെ വൃക്കദാനം നടത്തിയിട്ടുള്ള വൈദികനാണ് ഫാ. നേരേവീട്ടിൽ.
1971 ജൂൺ എട്ടിനു ഇടപ്പള്ളി തോപ്പിൽ ഇടവകയിൽ നേരേവീട്ടിൽ ജോസഫ്-മേരി ദമ്പതികളുടെ മകനായാണ് ജനനം. 1997 ജനുവരി ഒന്നിന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. കൊരട്ടി സെന്റ് മേരീസ് ഫൊറോനാ പള്ളി, എറണാകുളം ബസിലിക്ക എന്നിവിടങ്ങളിൽ സഹവികാരിയായും, ഏലൂർ, താമരച്ചാൽപുരം, പെരുമാനൂർ, മരട് എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. 2007 മുതൽ 2010 വരെ അതിരൂപതാ മൈനർ സെമിനാരിയിൽ ആത്മീയപിതാവായിരുന്നു. 2015 മുതൽ 2019 വരെ സത്യദീപം ചീഫ് എഡിറ്ററായി പ്രവർത്തിച്ചു. ജീസസ് യൂത്ത് ഇന്റർനാഷണൽ കൗൺസിലിന്റെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: പരേതനായ ദേവസി, വർഗീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |