കുറുപ്പംപടി: ഒഡിഷയിൽ നിന്ന് ഇടുക്കിയിലേക്ക് ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 250 കിലോ കഞ്ചാവ് കുറുപ്പംപടി ഇരവിച്ചിറയിൽ വച്ച് പാെലീസ് പിടികൂടി. ലോറി ഡ്രൈവറും ഉടമയുമായ മധുര ഭൂതിപുരം പുതുപ്പാടി സെൽവകുമാറി (42) നെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിയിലായത്. അഞ്ച് അറകളുള്ള ലോറിയിലെ ഒരു അറയിൽ 111 പായ്ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വാഹനത്തിൽ തവിടെണ്ണയാണെന്നാണ് സെൽവകുമാർ പാെലീസിനോട് പറഞ്ഞത്. ഇയാൾ മുമ്പും കഞ്ചാവ് കടത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നു. സെൽവൻ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇയാൾ ആർക്കുവേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്, ഉറവിടം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം അന്വേഷണം ആരംഭിച്ചു. എ.എസ്.പി അനുജ് പലിവാൽ, പെരുമ്പാവൂർ എസ്.എച്ച്.ഒ ആർ.രഞ്ജിത്ത്, കുറുപ്പംപടി എസ്.എച്ച്.ഒ വി.എസ്.വിപിൻ, എസ്.ഐ മാരായ ടി.എൽ.ജയൻ, റിൻസ്. എം. തോമസ്, റോജി ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ടാങ്കർ പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |