തിരുവനന്തപുരം: 1937 ജനുവരി 13, തീണ്ടലും തൊടീലും കാരണം അകറ്റിനിറുത്തപ്പെട്ട ഒരുകൂട്ടം ആൾക്കാർക്കൊപ്പം ഗാന്ധിജി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചു. തിരുവിതാംകൂറിൽ അവർണർക്ക‌് ക്ഷേത്ര പ്രവേശനാവകാശം നേടിക്കൊടുത്ത ചരിത്രത്തിലെ സുവർണ നിമിഷം. വർഷങ്ങൾ നീണ്ട ഇടവേളയ‌്ക്കുശേഷമാണ് ഗാന്ധിജി അന്നൊരു ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
1936 നവംബർ 12ന‌് മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു. ഗാന്ധിജിയെ പങ്കെടുപ്പിച്ച‌് വിളംബരാഘോഷം നടത്തണമെന്നായിരുന്നു ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ഉൾപ്പെടെയുള്ളവരുടെ താത്പര്യം. അവർണർക്ക് ക്ഷേത്രത്തിൽ പ്രവേശനം സാദ്ധ്യമാക്കണമെന്നാവശ്യപ്പെട്ട് ചിത്തിര തിരുനാളിന് ഗാന്ധിജി നിരന്തരം കത്തുകൾ അയച്ചിരുന്നു. വിളംബരാഘോഷത്തിൽ പങ്കെടുക്കാൻ ഗാന്ധിജിയെ ക്ഷണിച്ച‌് ചിത്തിരതിരുനാൾ കത്തയച്ചു. ജനുവരിയിൽ എത്താമെന്ന‌് ഗാന്ധിജി മറുപടി നൽകി.
1937 ജനുവരി 12ന‌് കന്യാകുമാരി വഴിയാണ‌് ഗാന്ധിജി എത്തിയത‌്. അന്ന‌് വൈകിട്ട് നഗരസഭയുടെ ആഭിമുഖ്യത്തിൽ സെൻട്രൽ സ‌്റ്റേഡിയത്തിൽ നൽകിയ സ്വീകരണത്തിൽ താൻ ആദ്യമായി തിരുവിതാംകൂറിലെ ക്ഷേത്രത്തിൽ കടക്കാൻ പോവുകയാണെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു. പിറ്റേന്ന‌് പുലർച്ചെ അവർണർക്കൊപ്പം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചു. വൈകിട്ട‌് നടന്ന വിളംബരാഘോഷത്തിലും പ്രസംഗിച്ചു.
സന്ദർശനം 24 സ്ഥലങ്ങളിൽ
1937 ജനുവരി 12 മുതൽ 21വരെ തിരുവിതാംകൂറിൽ സന്ദർശനം നടത്തിയ ഗാന്ധിജി ക്ഷേത്രങ്ങളടക്കം 24 സ്ഥലങ്ങൾ സന്ദർശിച്ചു. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കുമാരനല്ലൂർ ദേവീക്ഷേത്രം, തിരുവാർപ്പ് ക്ഷേത്രം ഉൾപ്പെടെയായിരുന്നു സന്ദർശനം. അയ്യങ്കാളിയുമായി വെങ്ങാനൂരിൽ കൂടിക്കാഴ്ച നടത്തിയതും ഈ സന്ദർശന വേളയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |