തിരുവനന്തപുരം: ലഹരിക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ കേരളം ആരംഭിക്കുന്ന 'നോ ടു ഡ്രഗ്സ്" പ്രചാരണപരിപാടികളിലൂടെ യുവതലമുറയെ നേർവഴിക്കു നയിക്കാൻ കഴിയുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനുമായ സൗരവ് ഗാംഗുലി പറഞ്ഞു. 'നോ ടു ഡ്രഗ്സ്" കാമ്പെയിന്റെ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കാമ്പെയിന്റെ ബ്രാൻഡ് അംബാസഡറായ അദ്ദേഹം. കാമ്പെയിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഗാംഗുലി ഏറ്റുവാങ്ങി.
കുട്ടികൾക്കും യുവാക്കൾക്കും മികച്ച വിദ്യാഭ്യാസവും തൊഴിൽ സാദ്ധ്യതകളും നൽകുന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് അവരെ നേർവഴിക്കു നടത്തുകയെന്നതും. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ബോധവത്കരണം നൽകുന്നതിനായി ആരംഭിക്കുന്ന നോ ടു ഡ്രഗ്സ് കാമ്പയിൻ രാജ്യത്തെ എല്ലാ നഗരങ്ങളും ഏറ്റെടുക്കേണ്ട ഒന്നാണ്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം മനോഹരമാണ്. രണ്ടാം തവണയാണു തിരുവനന്തപുരത്ത് എത്തുന്നത്. നഗരത്തിലൂടെയുള്ള യാത്ര മനോഹരമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, കെ. രാധാകൃഷ്ണൻ, ജി.ആർ. അനിൽ, പി. പ്രസാദ്, വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.
ലഹരി മാഫിയ കുട്ടികളെ
ലക്ഷ്യമിടുന്നതിൽ ഉത്കണ്ഠ: മുഖ്യമന്ത്രി
മാദ്ധ്യമ എഡിറ്റർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയ കുട്ടികളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ മാദ്ധ്യമ മേധാവികളും എഡിറ്റർമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി. ലഹരി ഉത്പന്നങ്ങൾ പിടികൂടുന്ന കേസുകളിൽ ചിലപ്പോൾ കുട്ടികളുംപെട്ടുപോകും. അവരുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിച്ച് വാർത്ത നൽകാൻ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്ന് കേസുകളിൽ ഏർപ്പെടുന്നവരുടെ വിശദാംശം ഉൾപ്പെടുത്തി ഡാറ്റാബാങ്ക് തയ്യാറാക്കും. പിടിക്കപ്പെടുന്നവരുടെ പൂർവകാല ചെയ്തികൾ കോടതിയിൽ റിപ്പോർട്ട് ചെയ്ത് പരമാവധി ശിക്ഷ ഉറപ്പാക്കും. ഇത്തരം കേസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാപ്പയ്ക്ക് തുല്യമായ വകുപ്പുകളുണ്ട്. ഇത്തരം നിയമങ്ങളിലൂടെ കരുതൽ തടങ്കൽ ഉൾപ്പെടെ ഏർപ്പെടുത്താനും ഉദ്ദേശിക്കുന്നു.
ബസ്സ്റ്റാൻഡ്, പ്രധാന കവലകൾ, ക്ളബുകൾ, ഗ്രന്ഥശാലകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിലെല്ലാം ലഹരിക്കെതിരെ ജനജാഗ്രതാ സദസ് സംഘടിപ്പിക്കും. പൂജാ അവധിക്കു ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ സംവാദം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ ഈ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും മാദ്ധ്യമ മേധാവികളും എഡിറ്റർമാരും ഉറപ്പുനൽകി. കേരളകൗമുദിയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി എഡിറ്റർ എ.സി റെജി പങ്കെടുത്തു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക്
പിന്തുണയുമായി യൂണിസെഫ്
തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്ന ജനകീയ ഇടപെടലുകൾക്ക് യുണിസെഫിന്റെ പിന്തുണ. മന്ത്രി എം.ബി. രാജേഷുമായുള്ള കൂടിക്കാഴ്ചയിലാണ് പിന്തുണ അറിയിച്ചത്. ലഹരിക്കെതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാരിന്റെ വിപുലമായ പരിപാടികളെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. കേരളവുമായി ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ദീർഘകാലത്തേക്ക് നടത്താനുള്ള സന്നദ്ധതയും യൂണിസെഫ് അറിയിച്ചു. ഹ്യൂൻ ഹീ ബാൻ, കെ.എൽ. റാവു, ഡോ. മഹേന്ദ്ര രാജാറാം, ജോ ജോൺ ജോർജ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അതിദാരിദ്ര്യം അവസാനിപ്പിക്കാൻ കേരളം നടത്തുന്ന ശ്രമങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അഭിമാനകരവും മാതൃകാപരവുമാണെന്ന് അവർ അഭിപ്രായപ്പെട്ടു. സുസ്ഥിര വികസനം, ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനുള്ള താത്പര്യവും സംഘം മന്ത്രിയോട് പങ്കുവച്ചു.
ലഹരി മുക്ത കേരളം;
ഒരുക്കങ്ങൾ വിലയിരുത്തി
തിരുവനന്തപുരം: ലഹരിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഒരുക്കങ്ങൾ മന്ത്രി എം.ബി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. ഒക്ടോബർ 2ന് രാവിലെ 10ന് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം എല്ലാ വേദിയിലും പ്രദർശിപ്പിക്കും. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ലഹരിക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള വിവിധ സമിതികളുടെ പ്രാദേശികതല യോഗം നടക്കുന്നുണ്ട്. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ മന്ത്രി സഹാദ്ധ്യക്ഷനുമായുള്ള സംസ്ഥാനതല സമിതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും അദ്ധ്യക്ഷനും കൺവീനറുമായുള്ള ജില്ലാതലസമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികൾ അദ്ധ്യക്ഷന്മാരും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ കൺവീനർമാരുമായുള്ള തദ്ദേശതല സമിതിയും വാർഡംഗം അദ്ധ്യക്ഷനായ വാർഡുതല സമിതിയുമാണുണ്ടാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |