
തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണം മാത്രം ആശ്രയിച്ചു കഴിയുന്നവരുടെയും ഹോട്ടൽജീവനക്കാരുടെയും ജീവിതം പാടേ വഴിമുട്ടി. വാണിജ്യ സിലിണ്ടർ കിട്ടാക്കനിയായതോടെ സംസ്ഥാനത്താകെ ഹോട്ടലുകളും തട്ടുകടകളും കൂട്ടത്തോടെ പ്രവർത്തനം നിറുത്തി. വിശപ്പടക്കാൻ ഭക്ഷണശാലകൾ എവിടെയുണ്ടെന്ന് അന്വേഷിച്ച് അലയുകയാണ് വിവിധ മേഖലകളിൽ പണിയെടുക്കുന്നവർ. വീടുവിട്ടു താസിക്കുന്ന വിദ്യാർത്ഥികളും പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ശനിയാഴ്ചമുതലാണ് വാണിജ്യ സിലിണ്ടർ കിട്ടാതായത്.
ചില ഹോട്ടലുകൾ വിറക് അടുപ്പിൽ ഭക്ഷണം പാകം ചെയ്ത് നൽകുന്നുണ്ട്. വിഭവങ്ങൾ കുറച്ചും ഭക്ഷണ ഇനങ്ങൾ ഒന്നോ രണ്ടോ ആക്കിയും പ്രവർത്തിക്കുന്ന ചില ഹോട്ടലുകളുമുണ്ട്. അവിടങ്ങളിലും റെയിൽവേ ക്യാന്റീനുകളിലും വൻ തിരക്കാണ്. ഗ്രാമീണ മേഖലയിലെ ഹോട്ടലുകൾ പോലും വിറകടുപ്പിലേക്ക് മാറാൻ പ്രയാസപ്പെടുകയാണ്. നഗരങ്ങളിൽ വിറകടുപ്പിന്റെ സാദ്ധ്യതയും വിറകിന്റെ ലഭ്യതയും പരിമിതമാണ്, വിറകടുപ്പിലെ പാചകത്തിന് കൂടുതൽ സമയം വേണ്ടിവരുന്നതും പ്രശ്‌നമാണ്.
ഗാർഹിക സിലിണ്ടറുകൾക്ക് നിലവിൽ ക്ഷാമമില്ലെന്ന് അധികൃതർ പറയുന്നുണ്ട്. എന്നാൽ, അതും കിട്ടാത്ത സ്ഥിതിയാണ്. ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്നും ഉപഭോക്താക്കൾ പറയുന്നു. ബുക്ക് ചെയ്താലും യഥാസമയം കിട്ടുന്നില്ല.
അവശ്യവിഭാഗങ്ങൾക്ക് പരിഗണന
വാണിജ്യ സിലിണ്ടർ കിട്ടാനില്ലാത്ത സാഹചര്യം നിലനിൽക്കെ അവശ്യമേഖലയിലെ സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ തേടുകയാണ് പാചകവാതക കമ്പനികൾ. വിതരണ ഏജൻസികളോട് പട്ടിക ആവശ്യപ്പെട്ടു. ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിങ്ങനെയുള്ള ഇടങ്ങളിൽ ആവശ്യമായ സിലിണ്ടറുകൾ നൽകാനാണ് ശ്രമം. ഇത്തരം സ്ഥാപനങ്ങൾക്ക് മുൻഗണന ലഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |