കൊച്ചി: ഇന്ന് ശ്രീശങ്കര ജയന്തി. അദ്വൈത വേദാന്തത്തിന്റെ ആചാര്യൻ ആദിശങ്കരൻ ആയിരത്തി ഇരുനൂറ് വർഷം മുമ്പ് പിറന്നുവീണ പിറവം വെളിയനാട് ഗ്രാമത്തിലെ മേൽപാഴൂർ മനയിൽ പുണ്യസ്മരണകളുടെ നിറവ്. ശങ്കരന്റെ മാതാവ് ആര്യാംബയുടെ മന, നൂറ്റാണ്ടുകളെ അതിജീവിച്ച് ശാന്തി സങ്കേതമായി നിലകൊള്ളുന്നു.
ശങ്കരാചാര്യർ ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്കുള്ള യാത്ര തുടങ്ങിയത് മേൽപാഴൂർ മനയുടെ അകത്തളത്തിൽ നിന്നാണ്. ആ യാത്ര അദ്ദേഹത്തെ എത്തിച്ചതാകട്ടെ അറിവിന്റെ പരകോടിയായ സർവജ്ഞപീഠത്തിലും.
1990ൽ സ്വാമി ചിന്മയാനന്ദൻ മന ഏറ്റെടുത്തു. 1200 വർഷം പഴക്കം കണക്കാക്കുന്ന പുരാതനമായ നാലുകെട്ട് അതേ പ്രൗഢിയോടെ ചിന്മയ മിഷൻ കാത്തുസൂക്ഷിക്കുന്നു. ആചാര്യൻ ജനിച്ച മുറിയിൽ അദ്ദേഹത്തിന്റെ വിഗ്രഹവും അഖണ്ഡജ്യോതിയും സ്ഥാപിച്ചു.
ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആസ്ഥാനമാണ് ഇപ്പോൾ ആദിശങ്കര നിലയം എന്നറിയപ്പെടുന്ന മന. കേരളീയ വാസ്തു വിദ്യയിൽ പണിത, 11 ഏക്കറിലെ മേൽപാഴൂർ മന ഭാരതീയ തത്വശാസ്ത്രത്തിന്റെയും വിദ്യയുടെയും കേന്ദ്രമാക്കി മാറ്റുകയാണ് ചിന്മയ മിഷൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സാധകരും ജിജ്ഞാസുക്കളും ഇവിടേക്ക് എത്തുന്നുണ്ട്. ചിന്മയ വിശ്വവിദ്യാപീഠം എന്ന കൽപിത സർവകലാശാലയും മനയോട് ചേർന്ന് ആരംഭിച്ചിട്ടുണ്ട്.
പിറവത്തുനിന്ന് അകലെയല്ലാത്ത പഴന്തോട്ടം പുന്നോർക്കോട്ടെ സ്വർണ്ണത്തുമനയും ശങ്കരന്റെ പേരിൽ പ്രസിദ്ധമാണ്. ബാലനായ ശങ്കരൻ ഭിക്ഷയ്ക്കെത്തിയ മനയാണിത്. ദരിദ്രമായ മനയിൽ നിന്ന് ഉപ്പിലിട്ട നെല്ലിക്ക മാത്രമാണ് ലഭിച്ചത്. അവിടെ വച്ച് ശങ്കരൻ മഹാലക്ഷ്മിയെ സ്തുതിച്ച് കനകധാരാസ്‌തോത്രം ചൊല്ലിയെന്നും ലക്ഷ്മീദേവി ഇവിടേക്ക് സ്വർണ്ണനെല്ലിക്കകൾ വർഷിച്ചെന്നുമാണ് ഐതിഹ്യം. അങ്ങിനെയാണ് സ്വർണ്ണത്തുമനയായത്. പിറവം എന്ന സ്ഥലനാമം പോലും ശങ്കരൻ പിറവികൊണ്ടതിലൂടെയാണത്രെ ഉരുത്തിരിഞ്ഞത്.
മേൽപാഴൂർ മനയിലെ
ആര്യാംബയുടെ മകൻ
കാലടി കൈപ്പിള്ളി ഇല്ലത്തെ ശിവഗുരുവിന്റെയും മേൽപാഴൂർ മനയിലെ ആര്യാംബയുടെയും പുത്രനാണ് ശങ്കരൻ. 19ാം നൂറ്റാണ്ടിന്റെ അവസാനമാണ് അദ്ദേഹം പിറന്നത് മേൽപാഴൂർ മനയിലാണെന്ന് കണ്ടെത്തുന്നത്.
മനയിൽ ഇന്ന് ആഘോഷം
ശങ്കരജയന്തി വിപുലമായാണ് ഇന്ന് മേൽപാഴൂർ മനയിൽ ആചരിക്കുന്നത്. രാവിലെ 6.30 മുതൽ സ്വാമി ശാരദാനന്ദ സരസ്വതിയുടെ കാർമ്മികത്വത്തിൽ ശ്രീശങ്കര പൂജ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |